ഡീസൽ വാഹനങ്ങൾക്ക് അധികനികുതി : മലക്കംമറിഞ്ഞ് ഗഡ്കരി
സ്വന്തം ലേഖകൻ
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾക്ക് പത്തു ശതമാനം അധികനികുതി ചുമത്തുമെന്ന പ്രസ്താവനയിൽനിന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മലക്കം മറിഞ്ഞു. ഡീസൽ വാഹനങ്ങൾക്ക് മലിനീകരണ നികുതിയായി പത്തു ശതമാനം അധിക ജിഎസ്ടി ചുമത്തുമെന്ന് വാഹനനിർമാതാക്കളുടെ യോഗത്തിലാണ് ഗഡ്കരി പറഞ്ഞത്.
പൊതുജനങ്ങൾക്ക് മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരുന്നു. ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പത്തു ശതമാനം അധിക ജിഎസ്ടി നികുതി ചുമത്താൻ ധനമന്ത്രിക്ക് വൈകുന്നേരം കത്ത് നൽകുമെന്ന് വാഹന നിർമാതാക്കളുടെ യോഗത്തിൽ മന്ത്രി പറഞ്ഞു. ഡീസൽ വാഹനങ്ങൾക്ക് അധികനികുതി ചുമത്തിയാൽ വില്പന ദുഷ്കരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗഡ്കരിയുടെ പ്രസ്താവന വൻ പ്രാധാന്യത്തോടെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുശേഷം എക്സ് പ്ലാറ്റ്ഫോമിലൂടെ തിരുത്തുമായി ഗഡ്കരി രംഗത്തെത്തി. ഡീസൽ വാഹനങ്ങൾക്ക് പത്തു ശതമാനം അധിക ജിഎസ്ടി ഏർപ്പെടുത്തുമെന്ന മാധ്യമവാർത്തയിൽ വ്യക്തത ആവശ്യമാണ്.
നിലവിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഇക്കാര്യമില്ല- ഗഡ്കരി എക്സിൽ കുറിച്ചു.
വാഹനവിപണി അതിവേഗം വളരുന്ന സാഹചര്യത്തിൽ 2070 ഓടെ കാർബണ്‍ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തിനായി ഡീസൽ പോലുള്ള ഇന്ധനങ്ങൾ മൂലമുള്ള മലിനീകരണം കുറയ്ക്കുകയും ശുദ്ധ-ഇതര ഇന്ധനത്തിലേക്ക് മാറുകയും വേണം. ഇത്തരം ഇന്ധനങ്ങൾ ചെലവു കുറഞ്ഞതും തദ്ദേശീയവും മലിനീകരണം ഇല്ലാത്തതും ഇറക്കുമതി ആവശ്യമില്ലാത്തതുമാണ്- ഗഡ്കരി കൂട്ടിച്ചേർത്തു.
വാഹനങ്ങൾക്ക് നിലവിൽ 28 ശതമാനമാണ് ജിഎസ്ടി. ഒരു ശതമാനം മുതൽ 22 ശതമാനം വരെ സെസും ചുമത്തുന്നുണ്ട്.