യുപിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറി. പോളിംഗ് നടക്കുന്നതിനിടെ എസ്പി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. തിങ്കളാഴ്ച അഖിലേഷ് യാദവ് വിളിച്ചുചേർത്ത യോഗത്തിൽ എട്ട് എസ്പി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.
യുപിയിൽ എട്ട് ബിജെപി സ്ഥാനാർഥികളും രണ്ട് എസ്പി സ്ഥാനാർഥികളും വിജയിച്ചു. എസ്പി സ്ഥാനാർഥികളായ ജയാ ബച്ചൻ, രാംജിലാൽ സുമൻ എന്നിവർ വിജയിച്ചു. അലോക് രഞ്ജൻ തോറ്റു. ഏഴ് എസ്പി എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു.
കർണാടകയിൽ ബിജെപിയുടെ അട്ടിമറി നടന്നില്ല ബംഗളൂരു: കർണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അട്ടിമറിശ്രമം പരാജയപ്പെട്ടു. മൂന്നു കോൺഗ്രസ് സ്ഥാനാർഥികളും ഒരു ബിജെപി സ്ഥാനാർഥിയും വിജയിച്ചു. ജെഡി-എസിലെ കുപേന്ദ്ര റെഡ്ഢി പരാജയപ്പെട്ടു.
കോൺഗ്രസിലെ അജയ് മാക്കൻ, ജി.സി. ചന്ദ്രശേഖർ, സയിദ് നസീർ ഹുസൈൻ എന്നിവരും ബിജെപിയിലെ നാരായൺസ കെ. ഭണ്ടാഗെയുമാണു വിജയിച്ചത്.
നാലു സീറ്റിലേക്ക് അഞ്ചു സ്ഥാനാർഥികളാണു മത്സരിച്ചത്. ജെഡി-എസിലെ ഡി. കുപേന്ദ്ര റെഡ്ഢിയാണ് അഞ്ചാമനായി രംഗത്തെത്തിയത്. കോൺഗ്രസ് വോട്ടുകൾ ചോർത്താനായിരുന്നു ബിജെപിയുടെ ശ്രമം.
ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു. കോൺഗ്രസ് വോട്ട് ചോർത്താൻ തുനിഞ്ഞ ബിജെപിക്ക് സ്വന്തം പാളയത്തിൽനിന്നു വോട്ട് ചോർന്നത് കനത്ത തിരിച്ചടിയായി. ബിജെപി എംഎൽഎ എസ്.ടി. സോമശേഖർ കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കന് വോട്ട് ചെയ്തു.
മറ്റൊരു ബിജെപി എംഎൽഎയായ എ. ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 പേരുണ്ട്. ബിജെപിക്ക് 66ഉം ജെഡി-എസിന് 19ഉം എംഎൽഎമാരാണുള്ളത്. രണ്ടു സ്വതന്ത്രർ ഉൾപ്പെടെ നാലു പേരുടെ പിന്തുണയും കോൺഗ്രസിനുണ്ട്.