രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും ലഭിച്ചത് 34 വോട്ടായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ ഹർഷ് മഹാജൻ വിജയിച്ചത്. ക്രോസ് വോട്ട് ചെയ്ത ആറ് എംഎൽഎമാർക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് നടപടികളാരംഭിച്ചു. ബജറ്റിന്റെ വോട്ടിംഗിനിടെ സഭയിൽ ഹാജരാകണമെന്ന വിപ്പ് എംഎൽഎമാർ ലംഘിച്ചിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമാകില്ല.
അതേസമയം, ഇന്നലെ രാവിലെ രാജി പ്രഖ്യാപിച്ച ഹിമാചൽ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് മണിക്കൂറുകൾക്കകം രാജി തീരുമാനം മാറ്റി. പാർട്ടി എല്ലാറ്റിലും വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചലിലെ സ്ഥിതിഗതികളെക്കുറിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടും സംസാരിച്ചെന്നും, പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിലാണെന്നും നേരത്തേ വിക്രമാദിത്യ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ.
ഇരുപതോളം കോൺഗ്രസ് എംഎൽഎമാർ സുഖുവിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നുവെന്നാണു റിപ്പോർട്ട്. അതേസമയം, താൻ രാജിവയ്ക്കില്ലെന്നു സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു. “ഞാൻ ഒരു പോരാളിയാണ്. എളിയ കുടുംബത്തിൽനിന്നുള്ളയാളാണ്. ഈ പോരാട്ടം ഞങ്ങൾ വിജയിക്കും. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും. എന്റെ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കും”-സുഖു കൂട്ടിച്ചേർത്തു.
വിമത കോൺഗ്രസ് എംഎൽഎമാർ വീണ്ടും ഹരിയാനയിലേക്കു പോയി സിംല: ഹിമാചൽപ്രദേശിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാർ ഇന്നലെ വീണ്ടും ഹരിയാനയിലേക്കു പോയി. സ്പീക്കർ കുൽദീപ് സിംഗ് പതാനിയയ്ക്കു മുന്പാകെ ഇന്നലെ എംഎൽഎമാർ ഹാജരായിരുന്നു.
കൂറുമാറ്റ നിരോധന നിയമപ്രകാരം പരാതിയുടെ വാദത്തിനായിരുന്നു സ്പീക്കറെ എംഎൽഎമാർ കണ്ടത്. രജീന്ദർ റാണ, സുധീർ ശർമ, രവി ഠാക്കൂർ, ഇന്ദർ ഗത്ത് ലഖൻപാൽ, ചേതന്യ ശർമ, ദിവേന്ദർ കുമാർ എന്നിവരാണ് ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർ. ഇന്നലെ നിയമസഭയിലെത്തിയ എംഎൽഎമാർ, കോൺഗ്രസ് നിരീക്ഷകർ എത്തും മുന്പേ ഹരിയാനയിലേക്കു പോയി.