ഉത്തരാഖണ്ഡിൽ വന്യമൃഗശല്യം രൂക്ഷം
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: കേരളത്തിലേതുപോലെ "വോട്ട് തിന്നുന്ന’ വന്യമൃഗങ്ങളുടെ ശല്യം ഉത്തരാഖണ്ഡിലും പ്രശ്നമായി. ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, പൗരി ജില്ലകളിലെ ഗ്രാമീണരാണ് പുള്ളിപ്പുലികളുടെ ആക്രമണം ഭയന്ന് വോട്ട് ചെയ്യാൻ വിസമ്മതിക്കുന്നത്.
ബാലറ്റ് വേണോ, ബോയ്ക്കോട്ട് (ബഹിഷ്കരണം) വേണോ എന്നതിന് രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഉത്തരം പറയണമെന്നാണ് വോട്ടർമാർ പറയുന്നത്. അത്യപൂർവവും സങ്കീർണവുമായ പ്രശ്നം പരിഹരിക്കാൻ വഴികളില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷനും ഇരുട്ടിൽ തപ്പുകയാണ്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ പാർക്കിനു ചുറ്റുമുള്ള ഗർവാൾ, നൈനിറ്റാൾ- ഉദംസിംഗ് നഗർ ലോക്സഭാ മണ്ഡലങ്ങളിലാണ് വന്യമൃഗങ്ങളുടെ ആക്രമണം തെരഞ്ഞെടുപ്പിനെ ബാധിച്ചത്.
അനേക വർഷങ്ങളായുള്ള പ്രശ്നം പരിഹരിക്കാൻ കൃത്യമായ നടപടികളില്ലെങ്കിൽ 19ലെ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയോ നോട്ടയിൽ വോട്ട് ചെയ്യുകയോ ചെയ്യുമെന്ന് രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൗരിയിലെയും, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തെഹ്രിയിലെയും പസാറിലെയും മറ്റും ഗ്രാമീണർ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിൽ കോർബറ്റ് വന്യമൃഗ സങ്കേതത്തിനു പുറത്ത് പുള്ളിപ്പുലികളുടെയും കടുവകളുടെയും ആക്രമണത്തിൽ മാത്രം 264 ഗ്രാമീണരാണു കൊല്ലപ്പെട്ടത്. ഇവരിൽ 203 പേരെ പുള്ളിപ്പുലികളും 61 പേരെ കടുവകളുമാണ് കൊന്നത്.
വന്യമൃഗഭീഷണിയെത്തുടർന്ന് ദേല, പത്രാണി, സവൽദേശ്, പൗരി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങൾ പലതവണ വൻ പ്രതിഷേധ സമരങ്ങൾ നടത്തി. നിരവധി സ്കൂളുകളും പല ദിവസങ്ങളിലും അടച്ചിടേണ്ടി വന്നു. എന്നിട്ടും പ്രശ്നപരിഹാരം അകലെയാണെന്നതു ജനങ്ങളെ രോഷാകുലരാക്കുന്നു. കടുവകളെയും പുലികളെയും പേടിച്ചു വീടിനു പുറത്തിറങ്ങാൻ പോലും പലപ്പോഴും ഗ്രാമീണർ ഭയപ്പെടുകയാണ്.
സ്ഥാനാർഥികളാരും എത്തിയില്ല
ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതരോ, സർക്കാരോ, മന്ത്രിമാരോ, എംപിമാരോ, എംഎൽഎമാരോ പരിഹാരത്തിനു നടപടികളെടുത്തിട്ടില്ലെന്ന് ഗ്രാമീണർ പറയുന്നു. ഇതേത്തുടർന്നാണ് ബിജെപി, കോണ്ഗ്രസ് അടക്കമുള്ള സ്ഥാനാർഥികളെ ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ പ്രഖ്യാപിച്ചത്.
വന്യമൃഗ ഭീഷണിയുള്ള ഗ്രാമങ്ങളിൽ പ്രധാന സ്ഥാനാർഥികൾ പര്യടനത്തിനുപോലും എത്തിയില്ലെന്ന് കർഷകനായ കൃഷ്ണ ജോഷി പരാതിപ്പെട്ടു. ഗ്രാമീണരുടെ വേദന തിരിച്ചറിയാത്ത എംപിക്കും എംഎൽഎയ്ക്കും ഇനി വോട്ടില്ലെന്ന് സംയുക്ത സമരസമിതി (സൻയുക്ത് സംഘർഷ് കമ്മിറ്റി) കണ്വീനർ ലളിത് ഉപ്രേദി മുന്നറിയിപ്പ് നൽകി.
വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സുരക്ഷിതരായി പരിപാലിക്കുന്നതിനു പകരം, സമീപവാസികളായ ഗ്രാമീണരെ കുടിയൊഴിപ്പിക്കാനാണു സർക്കാരിന്റെ ശ്രമമെന്നു ചില പഞ്ചായത്ത് അംഗങ്ങൾ കുറ്റപ്പെടുത്തി.
സമീപഗ്രാമങ്ങൾ ഒഴിപ്പിച്ചാലും പ്രശ്നം തീരില്ല. തൊട്ടടുത്ത ചെറുപട്ടണങ്ങളിലേക്കും വൻനഗരങ്ങളിലേക്കും കടുവകളും പുലികളും ഇരതേടി ഇറങ്ങുന്നതോടെ പ്രശ്നം വഷളാകുകയേയുള്ളൂ. വന്യമൃഗങ്ങളിൽനിന്നു മനുഷ്യരെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാൻ വന്യജീവിസംരക്ഷണ നിയമത്തിൽ ഭേദഗതി അനിവാര്യമാണ്.
കേരളത്തിലെ ജനങ്ങളുടെ ഈ ആവശ്യത്തോടു പൂർണയോജിപ്പുണ്ട്. മുള്ളുവേലി കെട്ടിയും മതിൽ കെട്ടിയും വനാതിർത്തി അടയ്ക്കാതെ പരിഹാരം എളുപ്പമല്ല. ആദിവാസികളും പാവപ്പെട്ട ഗ്രാമീണരുമാണ് ഏറ്റവും കഷ്ടത അനുഭവിക്കുന്നതും കൊല്ലപ്പെടുന്നതുമെന്നതും പ്രധാനമാണ്- ദേല ഗ്രാമത്തിലെ രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി രാജ്യത്ത് ആദ്യമായി സെൽ രൂപീകരിച്ചത് ഉത്തരാഖണ്ഡിലാണെന്ന് സർക്കാർ വിശദീകരിച്ചു. വന്യമൃഗ ആക്രമണത്തിന്റെ ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് നീക്കിവച്ചു. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്ക് കേന്ദ്രം നൽകുന്ന നാലു ലക്ഷത്തിനു പുറമെ സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപകൂടി നൽകും.
പശുക്കളെ നഷ്ടമാകുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, കൊല്ലപ്പെടുന്നവർക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണെന്നും ജീവഭയമില്ലാതെ കഴിയാൻ സുരക്ഷ ഒരുക്കുകയാണു വേണ്ടതെന്നും ഗ്രാമീണർ പറയുന്നു.