പ്രതിരോധമരുന്ന് എന്നപേരിൽ 2020 ഡിസംബറിൽ ഉത്തരാഖണ്ഡ് ഡ്രഗ്സ് കണ്ട്രോളറിൽനിന്ന് ലൈസൻസ് നേടിയശേഷം, കോവിഡ് മരുന്ന് എന്ന പേരിലാണു ‘കൊറോണിൽ’ വിപണിയിലെത്തിച്ചത്.
കൊറോണിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയതാണെന്നു വ്യക്തമാക്കി ആയുഷ് മന്ത്രാലയത്തിന് കത്ത് നൽകിയെന്നും പ്രചാരണം നടത്തി. എന്നാൽ, ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു മന്ത്രാലയവും പ്രതികരിച്ചു. ഇതേത്തുടർന്ന് 2022 ഓഗസ്റ്റിൽ ഐഎംഎ കോടതിയെ സമീപിച്ചു.
അജ്ഞാത കത്ത് പതഞ്ജലി തെറ്റായ പരസ്യങ്ങൾ നൽകുന്നുവെന്നു ചൂണ്ടിക്കാട്ടി ജനുവരി 15ന് ജസ്റ്റീസുമാരായ ഹിമ കോഹ്ലിയും അമാനുള്ളയും രേഖപ്പെടുത്തിയ പകർപ്പുകൾ സഹിതം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന് അജ്ഞാത കത്ത് ലഭിച്ചു.
കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി മറുപടി നൽകിയിട്ടില്ലെന്നും ഐഎംഎ സുപ്രീംകോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് മാർച്ച് 21 പതഞ്ജലി മാനേജിംഗ് ഡയറക്ടർ ബാലകൃഷ്ണ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ, ഇതു സ്വീകരിക്കാതിരുന്ന കോടതി ഏപ്രിൽ രണ്ടിന് ബാബാ രാംദേവിനോടും ബാലകൃഷ്ണയോടും നേരിട്ടു ഹാജരാകാൻ നിർദേശിച്ചു.
കോടതിയിൽ ഇരുവരും നേരിട്ടു ഹാജരായി സമർപ്പിച്ച മാപ്പപേക്ഷയും സത്യവാങ്മൂലവും കോടതി തള്ളി. ഏപ്രിൽ പത്തിന് ഹാജരാകാൻ നിർദേശിച്ചു. ഇത്തവണയും മാപ്പപേക്ഷ തള്ളിയ സുപ്രീംകോടതി ശിക്ഷ നേരിടാൻ തയാറായിക്കൊള്ളൂവെന്ന് താക്കീതും നൽകി.
പതഞ്ജലിക്കും അനുബന്ധ സ്ഥാപനമായ ദിവ്യ ഫാർമസിക്കുമെതിരേ നിയമനടപടി സ്വീകരിക്കുന്നതിൽ ലൈസൻസിംഗ് അധികൃതർ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാരിനെയും സുപ്രീംകോടതി ബെഞ്ച് താക്കീത് ചെയ്തു.