ബംഗളൂരു കഫേ സ്ഫോടനം; രണ്ടുപേർ അറസ്റ്റിൽ
Saturday, April 13, 2024 1:52 AM IST
കോൽക്കത്ത: ബംഗളൂരു നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ സൂത്രധാരനുൾപ്പെടെ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കോൽക്കത്ത പോലീസും സംയുക്തമായി വലയിലാക്കി.
സ്ഫോടനത്തിന്റെ സൂത്രധാരൻ അബ്ദുൾ മത്തീൻ അഹമ്മദ് താഹ, ബോംബ് സ്ഥാപിച്ച മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണു കോൽക്കത്തയ്ക്കു സമീപമുള്ള ഒളിസങ്കേതത്തിൽനിന്നു പിടികൂടിയത്. സ്ഫോടനത്തിനുശേഷം ഇരുവരും പശ്ചിമബംഗാളിലെത്തി വ്യാജവിലാസത്തിൽ കഴിയുകയായിരുന്നു.
മുസാവിർ ആണ് കഫേയിൽ ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിനുശേഷം ആരാധനാലയത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബേസ്ബോൾ തൊപ്പിയിൽനിന്നു ലഭിച്ച ഡിഎൻഎ സാന്പിളുകളാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണായകമായത്.
വ്യാജ പേരിലാണു രണ്ടുപ്രതികളും കോൽക്കത്തയിൽ കഴിഞ്ഞിരുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും പശ്ചിമബംഗാൾ, തെലുങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്നുള്ള പോലീസും അന്വേഷണത്തിൽ പങ്കാളികളായി. കർണാടകയിലും തമിഴ്നാട്ടിലും യുപിയിലും ഉൾപ്പെടെ റെയ്ഡ് നടത്തിയാണു പ്രതികളിലേക്ക് എത്തിയത്.
പ്രതികൾക്കു സഹായം നൽകിയ ചിക്കമംഗളൂരു ഖൽസ സ്വദേശി മുസമ്മിൽ ഷെരീഫ് എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു. ഇയാൾക്കും ഇന്നലെ അറസ്റ്റിലായ രണ്ടുപേർക്കും ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞമാസം ഒന്നിനാണ് ബംഗളൂരു ബ്രൂക്ക്ഫീൽഡിലെ ഐടിപിഎൽ റോഡിലുള്ള രാമേശ്വരം കഫേയിൽ സ്ഫോടനമുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയവരുൾപ്പെടെ ഒന്പതു പേർക്ക് പരിക്കേറ്റിരുന്നു.