മോദി മണിപ്പുരിലേക്കില്ല; ഷായുടെ റാലി ഇന്ന്
Sunday, April 14, 2024 2:10 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുർ കലാപത്തിന്റെ ഒന്നാം വാർഷികം മൂന്നാഴ്ച മാത്രം അകലെ നിൽക്കുന്പോൾ ഭയപ്പാടുകളൊഴിയാതെ സംസ്ഥാനത്തെ വോട്ടർമാർ സുപ്രധാനമായ ലോക്സഭാ തെരഞ്ഞെടുപ്പിന് വിധിയെഴുതാനൊരുങ്ങുന്നു.
രണ്ടു ലോക്സഭാ മണ്ഡലങ്ങൾ മാത്രമുള്ള സംസ്ഥാനത്തെ ഇന്നർ മണിപ്പുർ മണ്ഡലത്തിലും ഔട്ടർ മണിപ്പുർ മണ്ഡലത്തിന്റെ ചില ഭാഗങ്ങളിലും അടുത്ത വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. മെയ്തെയ്, കുക്കി ഭൂരിപക്ഷ മേഖലകളിലാണ് വെള്ളിയാഴ്ച പോളിംഗ്. നാഗ ഭൂരിപക്ഷ മേഖലകൾ ഉൾപ്പെട്ട ഔട്ടർ മണിപ്പുരിൽ 26നാണ് വോട്ടെടുപ്പ്.
2019ൽ മണിപ്പുരിലെത്തി പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ തെരഞ്ഞെടുപ്പു റാലിക്കായി പോലും മണിപ്പുരിൽ എത്തില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഇംഫാലിലെത്തി പാലസ് പരിസരത്തെ ഹപ്ത കാംഗ്ജെയ്ബുംഗിൽ സംഘടിപ്പിക്കുന്ന ബിജെപി റാലിയിൽ പ്രസംഗിക്കും.
കഴിഞ്ഞ മേയ് അവസാനം ഷാ മണിപ്പുരിലെത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇരുനൂറിലേറെ പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ പേർ ഭവനരഹിതരാകുകയും ചെയ്ത രാജ്യത്തെ നടുക്കിയ കലാപം കഴിഞ്ഞവർഷം മേയ് മൂന്നിന് തുടങ്ങിയശേഷം പ്രധാനമന്ത്രി അവിടെ സന്ദർശിച്ചിട്ടില്ല. കലാപകാലത്ത് മണിപ്പുർ സന്ദർശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരിലാണ് തുടങ്ങിയത്.
രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ആർക്കും താത്പര്യമില്ല. രണ്ടു സീറ്റിലും പ്രധാന പാർട്ടികളുടെ സ്ഥാനാർഥികളായി കുക്കികൾ മത്സരിക്കുന്നില്ല. ഇന്നർ മണിപ്പുരിലെ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാർഥികൾ മെയ്തെയ്കളാണ്. പട്ടികവർഗ മണ്ഡലമായ ഔട്ടർ മണിപ്പുരിൽ ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാർഥികൾ നാഗാ വംശജരാണ്.
മണിപ്പുർ കലാപത്തിൽ ഇംഫാലിലെ വീട് ആക്രമിക്കപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന് ബിജെപി ഇക്കുറി സീറ്റ് നൽകിയില്ല. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബസന്ത കുമാർ സിംഗാണ് ബിജെപി സ്ഥാനാർഥി. കോണ്‍ഗ്രസിനുവേണ്ടി ജെഎൻയു പ്രഫസർ അക്കോയി ജാം ബിമൽ മത്സരിക്കുന്നു.
ഔട്ടർ മണിപ്പുർ മണ്ഡലത്തിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ സ്ഥാനാർഥിയായി മുൻ ഐആർഎസുകാരൻ കെ. തിമോത്തി സിമിയും കോണ്‍ഗ്രസ് സ്ഥാനാർഥിയായി മുൻ എംഎൽഎ ആൽഫ്രഡ് ആർതറും മത്സരിക്കുന്നു. വൻ റാലികളോ വിപുലമായ പ്രചാരണ പരിപാടികളോ ഇത്തവണയില്ല. അങ്ങിങ്ങായി സ്ഥാനാർഥികളുടെ ഏതാനും പോസ്റ്ററുകൾ പതിച്ചതാണ് പ്രചാരണത്തിന്റെ പുറമെയുള്ള കാഴ്ച.
അക്രമങ്ങളിൽ വീട് നഷ്ടമായി കുടിയിറക്കപ്പെട്ടവർക്കായി ഇന്നർ മണിപ്പുരിൽ 29 പോളിംഗ് സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. പലായനം ചെയ്ത ആളുകൾക്കായി ദുരിതാശ്വാസ ക്യാന്പുകളിലെ പോളിംഗ് ബൂത്തുകളിൽ അക്രമം ഉണ്ടാകാതിരിക്കാൻ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇംഫാൽ വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ കിരണ്‍ കുമാർ അറിയിച്ചു. 5,000 വോട്ടർമാർ ഇപ്പോഴും ദുതിതാശ്വാസ ക്യാന്പുകളിലുണ്ട്. ഇന്നർ മണിപ്പുർ മണ്ഡലത്തിൽ 9.92 ലക്ഷം വോട്ടർമാരും 1,319 പോളിംഗ് ബൂത്തുകളുമുണ്ട്.
കലാപം ഭയന്ന് സംസ്ഥാനത്തിനു പുറത്ത് കഴിയുന്ന ആയിരക്കണക്കിന് വോട്ടർമാർക്കു പക്ഷേ പ്രത്യേക സംവിധാനമില്ല. മണിപ്പുരിൽ എല്ലായിടത്തും കേന്ദ്ര സായുധ സേനകളെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
മണിപ്പുർ ഏതാനും ആഴ്ചകളായി പുറമെ ശാന്തമെങ്കിലും മെയ്തെയ്- കുക്കി വിഭാഗങ്ങൾക്കിടയിലെ സ്പർധയും പരസ്പര സംശയവും ആശങ്കകളും വിട്ടൊഴിഞ്ഞിട്ടില്ല. ഏതു സമയവും അക്രമം ഉണ്ടാകുമോയെന്ന ഭയത്തിലാണ് പലരും.
കലാപത്തിൽ തകർക്കപ്പെട്ട 250-ലേറെ ക്രൈസ്തവ ദേവാലയങ്ങൾ ഇനിയും പുനർനിർമിച്ചിട്ടില്ല. തകർത്തു തീയിട്ട ആയിരക്കണക്കിനു വീടുകളും വീണ്ടും നിർമിക്കാൻ ഇനിയും ധനസഹായമോ കൃത്യമായ പദ്ധതിയോ ഉണ്ടായിട്ടില്ല.