പൂർവാഞ്ചലുകാരുടെ സംസാരഭാഷയായ ഭോജ്പുരിയിലെ പ്രശസ്ത നടനും ഗായകനുമാണ് മനോജ് തിവാരി. മനോജ് തിവാരിയുടെ താരപദവി വോട്ടാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ, മുസ്ലിംകൾ കൂടുതൽ വസിക്കുന്ന മണ്ഡലത്തിൽ പൗരത്വനിയമഭേദഗതിയും മറ്റും പ്രധാന ചർച്ചാവിഷയമാണ്. എഎപിയും കോണ്‍ഗ്രസും സഖ്യത്തിൽ മത്സരിക്കുന്നതിനാൽ തിവാരിക്ക് അടിതെറ്റാനാണു സാധ്യത. പൗരത്വനിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധം നടന്നതും ഈ മണ്ഡലത്തിലാണ്.
മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നോർത്ത് ഈസ്റ്റ് മണ്ഡലത്തിലും റോഡ് ഷോ നടത്തിയിരുന്നു. താപനില ഉയർന്നുനിൽക്കുന്നതിനാൽ വൈകുന്നേരമാണ് തെരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞദിവസം രാത്രി കേജരിവാളിന്റെ പ്രചാരണത്തിന് വൻ ജനത്തിരക്കാണുണ്ടായത്.
പത്തു നിയമസഭാ മണ്ഡലങ്ങളുള്ള നോർത്ത് ഈസ്റ്റിലെ 270 അനധികൃത കോളനികൾക്ക് അംഗീകാരം നൽകണമെന്നതാണ് ഈ കോളനികളിലെ വോട്ടർമാരുടെ പ്രധാന ആവശ്യം. തന്നെ ജയിപ്പിച്ചാൽ മണ്ഡലത്തിലെ റോഡുകൾ മികച്ചതാക്കുമെന്ന് മനോജ് തിവാരി വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രിയെ മാറ്റുന്നതിനല്ല താൻ മത്സരിക്കുന്നതെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണു പോരാട്ടമെന്നും കനയ്യ കുമാർ തെരഞ്ഞെടുപ്പ് റാലികളിൽ പ്രഖ്യാപിക്കുന്നു.
ഇക്കുറി ഡൽഹിയിലെ ഏഴിൽ ആറു മണ്ഡലങ്ങളിലെയും സിറ്റിംഗ് എംപിമാരെ മാറ്റിയ ബിജെപി മനോജ് തിവാരിയെ മാത്രമാണു നിലനിർത്തിയിരിക്കുന്നത്. കോണ്‍ഗ്രസും ആംആദ്മി പാർട്ടിയും കൈകോർക്കുന്പോൾ ഭോജ്പുരി സിനിമയുടെ പിൻബലത്തിൽ മത്സരരംഗത്തുള്ള തിവാരി ജയിക്കുമോയെന്ന് കണ്ടറിയാം.