താരപ്രചാരകരെ നിയന്ത്രിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
Thursday, May 23, 2024 2:40 AM IST
സനു സിറിയക്
ന്യൂഡൽഹി: പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ വർഗീയ-വിദ്വേഷ പ്രസംഗങ്ങൾ ദിവസങ്ങളായി ആവർത്തിച്ചിട്ടും അനങ്ങാപ്പാറനയം സ്വീകരിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ, ആറാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ മുന്നറിയിപ്പുമായി രംഗത്ത്.
രാജ്യത്തിന്റെ തെരഞ്ഞെടുപ്പുപാരന്പര്യം തകർക്കാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ ഇന്നലെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കമുള്ള താരപ്രചാരകർ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തുന്ന വിവാദ പരാമർശങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇരു പാർട്ടികൾക്കും നൽകിയ നോട്ടീസിലാണ് കമ്മീഷന്റെ മുന്നറിയിപ്പ്. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് നോട്ടീസ് അയച്ചത്.
എന്നാൽ, മോദിയുടെയും രാഹുലിന്റെയും പേരുകൾ നോട്ടീസിൽ പരാമർശിച്ചിട്ടില്ല. തെരഞ്ഞെടുപ്പുകാലത്ത് മുതിർന്ന നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ നിയന്ത്രിക്കണമെന്ന് ഇരു പാർട്ടികളോടും കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മതവും വർഗീയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് ബിജെപിക്ക് കമ്മീഷൻ പ്രത്യേക മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സാമൂഹിക- സാംസ്കാരിക ചുറ്റുപാടുകൾ തെരഞ്ഞെടുപ്പിന്റെ പേരിൽ അപകടത്തിലാക്കാൻ അനുവദിക്കില്ല. താരപ്രചാരകർ വർഗീയപ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.
പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും മതവും ജാതിയും പറഞ്ഞ് വേർതിരിക്കുന്നതുമായ പരാമർശങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ ബിജെപിക്കു നൽകിയ നോട്ടീസിൽ വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം മുൻനിർത്തി ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപിക്ക് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.
അതേസമയം, ബിജെപി ഭരണത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്നും മറ്റുമുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസിന് അയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും കമ്മീഷൻ നിർദേശം നൽകി. അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
മോദി രാജസ്ഥാനിൽ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയോടു വിശദീകരണം തേടിയിരുന്നു. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ പ്രസംഗിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുശേഷവും മോദി വിവാദ പരാമർശങ്ങൾ ആവർത്തിച്ചിരുന്നു.
വിദ്വേഷപ്രസംഗം നടത്തുന്ന മോദിക്കെതിരേ നടപടി ആവശ്യപ്പെട്ടു കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
കേന്ദ്രസർക്കാരിനെതിരേ വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് രാഹുലിനെതിരേ ബിജെപിയും പരാതി നൽകി. ഇതോടെ വിശദീകരണമാവശ്യപ്പെട്ട് ഇരു പാർട്ടികളുടെയും അധ്യക്ഷന്മാർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇരു പാർട്ടികളും നൽകിയ വിശദീകരണം സ്വീകാര്യമല്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.