ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; ? ഹണിട്രാപ്പിൽ കുടുക്കി കൊന്നു
Saturday, May 25, 2024 2:14 AM IST
കോൽക്കത്ത/ധാക്ക: ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപി അൻവാറുൾ അസിം അനറിനെ ഹണിട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തിയതാണെന്നു സംശയം.
കൊലപാതക സംഘത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ കശാപ്പുകാരനെ നോർത്ത് 24 പർഗനാസിൽനിന്ന് പശ്ചിമബംഗാൾ സിഐഡി അറസ്റ്റ്ചെയ്തു. ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഇയാൾ വർഷങ്ങളായി മുംബൈയിൽ കശാപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്ത സംഘം രണ്ടുമാസം മുന്‍പ് കശാപ്പുകാരനെ കോൽക്കത്തിയിൽ എത്തിക്കുകയായിരുന്നു.അൻവാറുൾ അസിമിന്റെ മൃതദേഹം വെട്ടിനുറുക്കാൻ മറ്റുപ്രതികൾക്കു സഹായം നൽകിയതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചുവെന്നു പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം കോൽക്കത്ത നഗരത്തിലെ വിവിധഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
എംപിയുടെ ഉറ്റ സുഹൃത്തും യുഎസ് പൗരനുമായ അക്തറുസ്സമാൻ ഷഹീൻ എന്നയാളാണു കൊലപാതകത്തിനു പിന്നിലെന്ന് ബംഗ്ലാദേശിലെ അന്വേഷണസംഘം സംശയിക്കുന്നു. അക്തറുസ്സമാന്റെ ഉടമസ്ഥതയിൽ കോൽക്കത്തയിലുള്ള ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്.
കൊല നടത്തിയവർക്ക് അഞ്ചുകോടി രൂപ നൽകിയ ഇയാൾ സുഹൃത്ത് സിലിസ്ത റഹ്മാനെ ഉപയോഗിച്ചാണ് എംപിയെ ഫ്ളാറ്റിൽ എത്തിച്ചത്. ചികിത്സയ്ക്കായി മേയ് 12 നാണ് എംപി കോൽക്കത്തയിലെത്തിയത്. നോർത്ത് കോൽക്കത്തയിലെ ബാരാനഗർ സ്വദേശിയായ സുഹൃത്ത് ഗോപാൽ ബിശ്വാസിന്റെ വസതിയിൽ എത്തിയ എംപി പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഡോക്ടറെ കാണാനായി പുറപ്പെട്ടു.
എന്നാൽ അത്യാവശ്യമായി ഡൽഹിയിലേക്ക് തിരിക്കുകയാണെന്ന് വാട്സ്ആപ്പിൽ അറിയിച്ചെന്നും ഇതിനുശേഷം നാലുദിവസം കൂടി ആശയവിനിമയം ഉണ്ടായിരുന്നുവെന്നും ഗോപാൽ ബിശ്വാസ് പോലീസിനോടു പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ ഗോപാൽ ബിശ്വാസ് നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതകവിവരം പുറത്തായത്.
അൻവാറുൾ അസിം ഹണിട്രാപ്പിൽ പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും ലഭിച്ച സൂചനയെന്ന് അന്വേഷണസംഘം പറയുന്നു. ഇതിന്റെ ഭാഗമായാണു സിലിസ്ത റഹ്മാന്റെ പങ്കുകൂടി അന്വേഷിക്കുന്നത്.
അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊല്ലപ്പെട്ട എംപിക്കൊപ്പം ഒരു സ്ത്രീയുള്ളതായി കണ്ടെത്തി. ഇതു സിലിസ്തയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എംപിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കശാപ്പുകാരന്റെ സഹായത്തോടെ മൃതദേഹത്തിൽ നിന്ന് തൊലി മാറ്റുകയായിരുന്നു.
പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഉപേക്ഷിച്ചു. സിലിസ്തയ്ക്കു പുറമേ അമാനുള്ള അമാന്‍ എന്ന ഷൈമുള് ഭുവിയാന്‍, ഫൈസല്‍ അലി എന്നിവരും ധാക്കയില്‍ പിടിയിലായിട്ടുണ്ട്.