ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്
Friday, June 21, 2024 4:08 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിൽ ഉയർന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ താപനില 50 സെൽഷസിന് അടുത്തെത്തി.
ഈ മാസം 11 മുതൽ രാജ്യതലസ്ഥാനത്ത് 192 പേർ ഉഷ്ണത്തെത്തുടർന്നു മരിച്ചതായി സന്നദ്ധസംഘടന അറിയിച്ചു. ഡൽഹിയിലെ ഒരു ആശുപത്രിയിൽ മാത്രം 13 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വഴിയോരങ്ങളിൽ താമസിക്കുന്ന ഭവനരഹിതരാണ് മരിച്ചവരിൽ ഭൂരിപക്ഷവും.
കഴിഞ്ഞ 48 മണിക്കൂറിൽ 50 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഉഷ്ണതരംഗത്തെത്തുടർന്നുള്ള മരണമാണോയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഉഷ്ണതരംഗത്തിൽ ഭവനരഹിതരായവർക്ക് ശീതീകരണ സംവിധാനം ഇല്ലാത്തതാണു കാരണം.
ക്ഷീണം, സൂര്യാതപം, നിർജലീകരണം എന്നിവ ബാധിച്ചാണ് കൂടുതൽ മരണങ്ങളും. രണ്ടു ദിവസമായി ചൂടുമായി ബന്ധപ്പെട്ട മരണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് ആശുപത്രികൾ അറിയിച്ചു.
ബുധനാഴ്ച സഫ്ദർജംഗ് ആശുപത്രിയിൽ 13 മരണമാണു റിപ്പോർട്ട് ചെയ്തത്.
ആർഎംഎൽ ആശുപത്രി, എൽഎൻജെപി ആശുപത്രി, സർ ഗംഗാ റാം ആശുപത്രി എന്നിവിടങ്ങളിലും ചൂട് സംബന്ധമായ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.