കൊടിക്കുന്നിലിനെ ഒഴിവാക്കി, ഭർതൃഹരി പ്രോട്ടെം സ്പീക്കർ
Friday, June 21, 2024 4:48 AM IST
ന്യൂഡൽഹി: ഒഡീഷയിൽനിന്നുള്ള ബിജെപി എംപി ഭർതൃഹരി മഹ്താബിനെ 18-ാം ലോക്സഭയുടെ പ്രോട്ടെം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണു ഭർതൃഹരിയെ പ്രോട്ടെം സ്പീക്കറാക്കിയത്.
എട്ടു തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണു ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗം. ഭർതൃഹരി മഹ്താബ് ഏഴു തവണയാണ് ലോക്സഭാംഗമായത്. കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചു.
കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്), ടി.ആർ. ബാലു (ഡിഎംകെ), രാധാമോഹൻ സിംഗ്, ഫഗൻ സിംഗ് കുലാസ്തെ (ഇരുവരും ബിജെപി), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ കോൺഗ്രസ്) എന്നിവരെ പ്രോട്ടെം സ്പീക്കറെ സഹായിക്കുന്ന പാനലിലേക്കു തെരഞ്ഞെടുത്തു.
കട്ടക്ക് എംപിയായ ഭർതൃഹരി ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണു ബിജെഡി വിട്ട് ബിജെപിയിലെത്തിയത്. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24ന് ആരംഭിക്കും. 24, 25 തീയതികളിലായി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പ് 26നു നടക്കും.