ചില മേഖലകളിൽ പിഴവ് സംഭവിച്ചു ; ഉന്നതതല അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി
Friday, June 21, 2024 4:48 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ്-യുജി ചോദ്യപേപ്പർ വിവാദത്തിൽ ഇന്നലെ രാത്രി വാർത്താസമ്മേളനം നടത്തിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ബിഹാർ സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്. പാറ്റ്ന പോലീസിൽനിന്നു വിശദ റിപ്പോർട്ട് ലഭിച്ചു. വിശദവിവരം കേന്ദ്രസർക്കാരിനു നൽകും.
ചില മേഖലകളിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കോ ഉദ്യോഗസ്ഥർക്കോ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇതിനായി വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സുതാര്യമായ ഉന്നതതല കമ്മിറ്റി രൂപീകരിക്കും. പരീക്ഷാ നടത്തിപ്പ്, സുതാര്യത എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നിർദേശങ്ങൾ ഉന്നതസമിതിയിൽനിന്ന് സ്വീകരിക്കും.
പരീക്ഷാ പിഴവിനെതിരേയുള്ള നിയമം ബിജെപി സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ക്ഷേമമാണു സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ ഗ്രാമീണമേഖലയിൽനിന്നുള്ളവരും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർഥികൾ നീറ്റിൽ മികച്ച റാങ്ക് നേടിയിട്ടുണ്ട്. ഇവരുടെ താത്പര്യം സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുജിസി-നെറ്റിന്റെ ചോദ്യപേപ്പർ ഡാർക്ക് നെറ്റിൽ വന്നു. നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് ഇതു കണ്ടെത്തി. യുജിസി ചെയർമാനെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി.
യുജിസിയുടെ ചോദ്യവും ഡാർക്ക് നെറ്റിലെ ചോദ്യവും താരതമ്യം ചെയ്തു നോക്കിയശേഷമാണു പരീക്ഷ റദ്ദാക്കിയത്. ടെലിഗ്രാമിലും ചോദ്യപേപ്പർ ലഭ്യമായിരുന്നു. അതിനാലാണ് പുതിയ പരീക്ഷ നടത്താൻ തീരുമാനിച്ചത്. നീറ്റും നെറ്റും തമ്മിലുള്ള പ്രശ്നം വ്യത്യസ്തമാണ്.