പ്രവേശന നടപടികൾ തടയാതെ കോടതി
Friday, June 21, 2024 4:48 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ് യുജി) കൗണ്‍സലിംഗ് സ്റ്റേ ചെയ്യില്ലെന്നു സുപ്രീംകോടതി. ചോദ്യപേപ്പർ ചോർച്ചയടക്കം 14 ഹർജികളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) കേന്ദ്രസർക്കാരിനും സുപ്രീംകോടതി ഇന്നലെ നോട്ടീസ് അയച്ചു.
ക്രമക്കേടുകളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റീസുമാരായ വിക്രംനാഥ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചത്.
കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ എട്ടിനുമുന്‍പ് മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന എൻടിഎയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
നിലവിലെ ഹർജികളുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനനടപടികൾ പൂർത്തീകരിക്കുന്നതെന്ന് കോടതി ഇന്നലെ വാക്കാൽ പറഞ്ഞു. എന്നാൽ, മെഡിക്കൽ പ്രവേശന നടപടികൾ അടുത്ത മാസം ആറിനുതന്നെ ആരംഭിക്കും.
നിലവിലെ പരീക്ഷ റദ്ദാക്കുക, പുനഃപരീക്ഷ നടത്തുക തുടങ്ങി ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുടേതടക്കം വിദ്യാർഥികളുടെ ഭാഗത്തുനിന്ന് പത്തു ഹർജികളും എൻടിഎയുടെ ഭാഗത്തുനിന്ന് നാലു ഹർജികളുമാണ് ഇന്നലെ പരിഗണിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറ്റു കക്ഷികളുടെ വാദംകൂടി കേൾക്കണമെന്നു വ്യക്തമാക്കിയ കോടതി ഇതടക്കമുള്ള വിഷയങ്ങൾ അടുത്ത മാസം എട്ടിനു പരിഗണിക്കും.
ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് ഈ മാസം 23ന് വീണ്ടും പരീക്ഷ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച മറ്റൊരു ഹർജി കോടതി തള്ളി.