തഴഞ്ഞത് രണ്ടു തവണ തോറ്റതുകൊണ്ട്: കിരൺ റിജിജു
Saturday, June 22, 2024 3:34 AM IST
ന്യൂഡൽഹി: എട്ടു തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ പ്രോട്ടെം സ്പീക്കർസ്ഥാനത്തുനിന്ന് തഴഞ്ഞതിൽ വിശദീകരണവുമായി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു.
പ്രോട്ടെം സ്പീക്കർസ്ഥാനം താത്കാലികമാണ്. ലോക്സഭയുടെ നടത്തിപ്പുമായി ബന്ധമില്ല. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും വരെ മാത്രമേ അവർക്കു ചുമതലയുള്ളൂ. കൊടിക്കുന്നിൽ സുരേഷ് 1998 ലും 2004 ലും പരാജയപ്പെട്ടയാളാണ്- റിജിജു പറഞ്ഞു.
പ്രോട്ടെം സ്പീക്കറായി ഒഡീഷയിൽനിന്നുള്ള ഭർതൃഹരി മഹ്താബിനെ നിയമിച്ച നടപടിയിൽ വിശദീകരണം നൽകുകയായിരുന്നു മന്ത്രി.
കൊടിക്കുന്നിലിനെ തഴഞ്ഞതിൽ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ കിരണ്‍ റിജിജു വിമർശിച്ചു. കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭർതൃഹരി മഹ്താബിന്റെ പേര് അവർ എതിർക്കുന്നു.
പരാജയമറിയാതെ ഏഴുതവണ എംപിയായ വ്യക്തിയാണു ഭർതൃഹരി. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവർക്കു മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു തവണ ബിജെഡി ടിക്കറ്റിൽ കട്ടക്കിൽനിന്നു ജയിച്ച ഭർതൃഹരി ഇത്തവണ ബിജെപി സ്ഥാനാർഥിയായാണു ലോക്സഭയിലെത്തിയത്.