പ്രഫ. പി.കെ. മാത്യു തരകൻ അന്തരിച്ചു
Tuesday, September 17, 2024 1:49 AM IST
ന്യൂഡൽഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രഫ. ഡോ. പി.കെ. മാത്യു തരകൻ (89) ബ്രസൽസിൽ അന്തരിച്ചു. തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായിൽ പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലിൽ റോസക്കുട്ടിയുടെയും മകനാണ്. സംസ്കാരം പിന്നീട് ബ്രസൽസിൽ. ഭാര്യ: ആനി ബെൽപെയർ. മക്കൾ: ജോസഫ്, തോമസ്. മരുമകൾ: ലിസ.
റോ മുൻ തലവനും മുൻ ഡിജിപിയുമായ ഹോർമിസ് തരകൻ, മുൻ വൈസ് ചാൻസലർ മൈക്കിൾ തരകൻ, രാജീവ് ഗാന്ധിയുടെ എസ്പിജിയിൽ പ്രവർത്തിച്ച ആന്റണി, റീത്ത ജോസഫ് ആലപ്പാട്ട്, കൊച്ചുത്രേസ്യ ഫിലിപ് മണിപ്പാടം, പരേതരായ മറിയമ്മ മാത്യു ആലപ്പാട്ട്, ഏബ്രഹാം തരകൻ, ജോസഫ് തരകൻ, ഏലമ്മ തോമസ് ആലപ്പാട്ട്, ജോർജ് തരകൻ, ജേക്കബ് തരകൻ എന്നിവർ സഹോദരങ്ങളാണ്.
എറണാകുളം ലോ കോളജ് മുൻ ചെയർമാനായ മാത്യു തരകൻ ബ്രസൽസിലെ ആന്റ്വെർപ് സർവകലാശാലയിൽ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. വിവിധ രാജ്യങ്ങളിലെ നിരവധി സർവകലാശാലകളിലും അക്കാഡമിക് സ്ഥാപനങ്ങളിലും വിസിറ്റിംഗ് പ്രഫസറും ആയിരുന്നു.
ആഗോളതലത്തിൽ ശ്രദ്ധ നേടിയ 12 ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പാറായിൽ കുടുംബത്തിന്റെയും സീറോ മലബാർ സഭയുടെയും ചരിത്രം ഉൾക്കൊള്ളുന്ന ‘പ്രൊഫൈൽസ് ഓഫ് പാറായിൽ തരകൻസ്’ എന്ന ഗവേഷണപുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്തമായ ‘ദ വേൾഡ് ഇക്കണോമി’യുടെ യൂറോപ് എഡിഷന്റെ എഡിറ്റർ ആയിരുന്നു. മുൻനിര അക്കാഡമിക് ജേർണലുകളിലിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
അമേരിക്കയിലെ മിൽവോക്കിയിലുള്ള മർക്വെറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും ബെൽജിയത്തിൽ ലുവെയ്നിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്ഡിയും നേടിയ ശേഷമാണ് അധ്യാപനത്തിലും ഗവേഷണത്തിലും സജീവമായത്.
തൈക്കാട്ടുശേരി എസ്എംഎസ്ജെ ഹൈസ്കൂളിലെ പഠനത്തിനു ശേഷം മദ്രാസ് ലയോള കോളജിൽനിന്നാണ് ബികോം പാസായത്. തുടർന്നാണ് എറണാകുളം ലോ കോളജിൽ പഠിച്ചത്. 1958ൽ പഠനത്തിനായി അമേരിക്കയിലേക്കു പോയ മാത്യു തരകൻ പിന്നീട് ബെൽജിയത്തിൽ താമസമാക്കി.