എട്ടു മലയാളി വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ചനിലയിൽ
Wednesday, January 22, 2020 12:23 AM IST
കാഠ്മണ്ഡു: നേപ്പാളിലെ റിസോർട്ട് മുറിയിൽ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് എട്ടു മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തി.
തിരുവനന്തപുരം ചേങ്കോട്ടുകോണം രോഹിണി ഭവനിൽ കൃഷ്ണൻ നായരുടെ മകൻ പ്രവീണ്‍ കൃഷ്ണൻ നായർ (39), ഭാര്യ ശരണ്യ പ്രവീണ്‍ (34) മക്കളായ ശ്രീഭദ്ര പ്രവീണ്‍ (8), ആർച്ച പ്രവീണ്‍ (6), അഭിനവ് പ്രവീണ്‍ (4), കോഴിക്കോട് കുന്നമംഗലം വെളൂർ പുനത്തിൽ രഞ്ജിത്ത്(37), ഭാര്യ ഇന്ദുലക്ഷ്മി(29), മകൻ വൈഷ്ണവ്(രണ്ട്) എന്നിവരാണു മരിച്ചത്.
ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തണുപ്പകറ്റാൻ ഇവർ മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഹീറ്ററിൽനിന്നുണ്ടായ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനം. ഇവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടിലെത്തിക്കും.
ശനിയാഴ്ചയായിരുന്നു 15 അംഗ സംഘം നേപ്പാളിലേക്കു പോയത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇവർ റിസോർട്ടിലെത്തിയത്. നാലു മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഒരു മുറിയിൽ താമസിച്ച എട്ടു പേരാണു മരിച്ചത്. മറ്റുള്ളവർ മറ്റു മുറികളിലായിരുന്നു. കൊടുംതണുപ്പുമൂലം മുറിയിലെ എല്ലാ ജനലുകളും വാതിലും അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നുവെന്നു മാനേജർ പറഞ്ഞു. സംഭവത്തെക്കുറിച്ച് നേപ്പാൾ സർക്കാർ അന്വേഷണം ആരംഭിച്ചു.