രോഗമില്ലാത്തവരും ഫേസ് മാസ്ക് ധരിക്കുന്നതു കൊറോണവൈറസ് ബാധ തടയാൻ സഹായിക്കുമെന്നു റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട്. രോഗമില്ലാത്തവർ മാസ്ക് ധരിക്കുന്നതു നിരർഥകമാണെന്ന നിലപാടാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ തിരുത്തുന്നത്. രോഗബാധിതരായ ചിലർക്കു ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. ഈ സാഹചര്യത്തിലാണ് അസ്വസ്ഥതകളൊന്നുമില്ലാത്തവരും മാസ്ക് ധരിക്കുന്നതു നന്നായിരിക്കും എന്ന നിലപാടിലേക്ക് എത്തിച്ചേരുന്നതെന്നും ഇവർ പറയുന്നു.
മാസ്കുകൾക്കു ശാരീരിക അകലം പാലിക്കുന്ന കാര്യത്തെക്കുറിച്ച് ഓർമപ്പെടുത്താൻ സാധിക്കുമെന്നും ആരോഗ്യകരമായ സ്വഭാവം ശീലിക്കുന്നതിനു പ്രേരിപ്പിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
വൈറസ് ഷീൽഡിനു പ്രചാരമേറുന്നു
കോവിഡിനെതിരേ ലളിതവും ഫലപ്രദവുമെന്നു ചൂണ്ടിക്കാണിച്ച ഗ്ളാസ് സ്ക്രീനുകൾക്കു ജർമനിയിൽ പ്രചാരമേറുന്നു. സൂപ്പർ മാർക്കറ്റുകളിലേക്കും ഫാർമസികളിലേക്കുമാണ് ഇതിപ്പോൾ ഏറ്റവും കൂടുതൽ വാങ്ങുന്നത്. ക്ളോസ് മുള്ളറുടെ പ്ലക്സിഗ്ലാസ് ആണ് ഈ ഷീൽഡ് വിപണിയിലിറക്കിയിട്ടുള്ളത്. മുൻപ് എന്നത്തേക്കാളും ഇതിനിപ്പോൾ കച്ചവടം കൂടുതലാണെന്നു കണക്കുകളിൽ പറയുന്നു. 114 വർഷം പഴക്കമുള്ള ചെറുകിട സ്ഥാപനമാണിത്. വിതരണശൃംഖലയ്ക്കു താങ്ങാൻ കഴിയാത്തതു പോലെയാണ് ഇപ്പോൾ ഓർഡറുകളുടെ പ്രവാഹം. കടയിൽ വരുന്നവരുടെ തുമ്മലിൽനിന്നു ചുമയിൽനിന്നുമൊക്കെ ഉണ്ടാകാവുന്ന അണുബാധയിൽനിന്നു ജീവനക്കാരെ സംരക്ഷിക്കുക എന്നതാണ് ഇപ്പോൾ ഇതിന്റെ പ്രധാന ദൗത്യം. ഒന്നര മീറ്റർ അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള കൗണ്ടറുകളിലും മറ്റും ഇതു ഫലപ്രദമായി ഉപയോഗിക്കാം.
എലിസബത്ത് രാജ്ഞിസംസാരിക്കും
ബ്രിട്ടനിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വിശ്രമത്തിൽ തുടരുകയാണ്. അദ്ദേഹത്തിന് ഇപ്പോഴും ചെറിയ തോതിൽ രോഗലക്ഷണങ്ങൾ ഉള്ളതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം വിഡിയോ കോണ്‍ഫറൻസ് വഴി ചർച്ചകളിലും മറ്റും പങ്കെടുക്കുന്നു.
എലിസബത്ത് രാജ്ഞി ഞായറാഴ്ച ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്യും. ജനങ്ങളുടെ ആത്മവീര്യം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ആശുപത്രി തുറന്നു
ലോകത്തെ ഏറ്റവും വലിയ തീവ്രപരിചരണ സൗകര്യങ്ങളുമായി ബ്രിട്ടനിൽ ഫീൽഡ് ആശുപത്രി തുറന്നു. കൊറോണവൈറസിൽനിന്നു മുക്തനായ ചാൾസ് രാജകുമാരനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.
ലണ്ടനിലെ ഒരു കോണ്‍ഫറൻസ് സെന്ററിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. പതിനാറായിരം ജീവനക്കാർ ഇവിടെ ആവശ്യം വരും.ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പേരാണ് ആശുപത്രിക്കു നൽകിയിരിക്കുന്നത്.
ഇറ്റലി ലോക്ക് ഡൗൺ നീട്ടി
ഇറ്റലിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ കാലാവധി ഏപ്രിൽ 13 വരെ നീട്ടി.
എന്നാൽ, കുടുംബങ്ങൾക്ക്, പ്രത്യേകിച്ചു കുട്ടികൾക്കു കുറച്ചു സമയം മാതാപിതാക്കളിൽ ഒരാളോടൊപ്പം വീടിനു സമീപം പുറത്തിറങ്ങാൻ ഇളവുനൽകി. ജോഗിഗും മറ്റും നിയന്ത്രണങ്ങൾക്കു വിധേയമായി നടത്താം.
രാജ്യത്തെ മൊത്തം വൈറസ് കേസുകളുടെ എണ്ണം 1,2, 0000 കടന്നു. ജീവൻ നഷ്പ്പെട്ടവരുടെ എണ്ണം 15,000 കടന്നു.എന്നാൽ ഇതുവരെയായി രോഗവിമുക്തി നേടിയവർ 20,000 ഓളമാണ്. ഇറ്റലിയിൽ വെള്ളിയാഴ്ച മാത്രം 766 പേർ മരിച്ചു. നാലായിരം പേർ ഐസിയുവിൽ തുടരുന്നു. ആകെ മരിച്ചവരുടെ എണ്ണം 14,600 കടന്നു. എന്നാൽ, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരുന്നുണ്ട്.
പെയിൻ സ്പെയിൻ
സ്പെയ്നിൽ തുടർച്ചയായ രണ്ടാം ദിവസവും തൊള്ളായിരത്തിനു മുകളിൽ മരണം റിപ്പോർട്ട് ചെയ്തു. എന്നാൽ, സ്പെയ്നിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കുറയുന്നുണ്ട്. കൊറോണ വൈറസ് അതിജീവിച്ച 29 കാരിയായ സ്പാനിഷ് നഴ്സ് പറയുന്നതിങ്ങനെയാണ്. അവരുടെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷങ്ങളാണ് കടന്നുപോയതെന്നാണ്. 10 പ്രയാസകരമായ ദിവസങ്ങൾ അതിജീവിച്ചതും ജാവിയർ ലാറയ്ക്ക് ഇനി ഓർമിക്കാനേ തോന്നുന്നില്ല.
ഫ്രാൻസിനും വിഷമകാലം
ഇവിടെയും മരണനിരക്ക് മുന്നോട്ടാണ്. രോഗബാധിതർ 82,000 കടന്നപ്പോൾ മരിച്ചവരുടെ സംഖ്യ 7,000 കടന്നു.
പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ വൈറസിനെ നേരിടാൻ ബുദ്ധിമുട്ടുകയാണ്. അതേസമയം, ഫ്രഞ്ച് സൈന്യം കിഴക്കൻ ഫ്രാൻസിൽനിന്ന് അയൽരാജ്യങ്ങളായ ജർമനി, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു ഗുരുതരമായ കേസുകൾ വിമാനം കയറ്റി അയയ്ക്കുന്നുണ്ട്.
സ്വിസ് ആശുപത്രികൾ
സ്വിറ്റ്സർലൻഡിലെ ആശുപത്രികൾ, സ്വകാര്യ ക്ലിനിക്കുകൾ കോവിഡ് 19 രോഗികൾക്കു പരിചരണം നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വിസ് ആശുപത്രികൾ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
സാധാരണഗതിയിൽ, നിർബന്ധിത ഇൻഷ്വറൻസിനു പുറമേ അനുബന്ധ സ്വകാര്യ കവറേജ് എടുത്ത ആളുകൾക്കു മാത്രമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ കഴിയൂ.
എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ, കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ രോഗീപരിചരണത്തിനായി ഇൻഷ്വറൻസ് വ്യത്യാസമില്ല. അടിസ്ഥാന കവറേജ് മാത്രമുള്ളവർക്കു പോലും അധിക നിരക്ക് ഈടാക്കില്ല.
ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.