ബർലിൻ: ജർമനിയിലും രോഗബാധ പടരുന്നതിന്റെ നിരക്ക് കുറയുന്നതായി സൂചന. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുണ്ട്. മരണസംഖ്യ 1,500 പിന്നിട്ടു. അതേസമയം, പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയില്ല.
കോവിഡ് ടാക്സികൾ
അല്ലെങ്കിൽ കോവിഡ്-19 നെ പ്രതിരോധിയ്ക്കാൻ ജർമനിയുടെ മറ്റൊരു മാതൃക കോവിഡ് ടാക്സികൾ ആണ്. കോവിഡ് -19 രോഗികളെ കണ്ടെത്താനായി ആരോഗ്യവിദഗ്ധർ സഞ്ചരിക്കുന്ന ടാക്സികളാണ് ഇത്. കൊറോണ ബാധയുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. വൈറസ് ബാധ പ്രതിരോധത്തിന്, വ്യാപനം തടയുന്നതിന് ടെസ്റ്റുകളും ട്രാക്കിംഗുമാണ് രോഗത്തെ പിടിച്ചുനിർത്താൻ ജർമനിയെ സഹായിക്കുന്നതെന്നു ഹൈഡൽബെർഗ് സർവ്വകലാശാല വൈറോളജി വിഭാഗം മേധാവി പ്രഫസർ ഹാൻസ് ജോർജ് ക്രൗസ്ലിഷ് പറഞ്ഞു.
ജനുവരിയിലാണ് ജർമനിയിൽ ആദ്യ കോവിഡ് -19 രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പല പരീക്ഷണശാലകളും ഈ രോഗം പരിശോധിക്കാൻ സംവിധാനം ഒരുക്കി. ആഴ്ചയിൽ 3,50,000 മുതൽ അഞ്ചു ലക്ഷം കൊറോണ ടെസ്റ്റുകൾ ഇപ്പോൾ ജർമനിയിൽ നടക്കുന്നുണ്ട്.
രോഗം മൂർച്ഛിക്കും മുന്പു തന്നെ രോഗികളെ വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനത്തിലേക്കു മാറ്റാൻ കഴിയുമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ഈ പരിശോധന സൗജന്യമാണ്. എന്നാൽ, അമേരിക്കയിൽ ഈ പരിശോധന സൗജന്യമല്ല. നിലവിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽനിന്നു രോഗികളെ ചികിത്സിക്കാൻ ജർമനിയിൽ കൊണ്ടുവരുന്നുണ്ട്.
നമ്മളിതു മറികടക്കും: ബ്രിട്ടീഷ് ജനതയോടു രാജ്ഞി
67 വർഷത്തെ അധികാര കാലത്തിനിടെ അഞ്ചാം തവണ എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്തു. നമ്മളിതിനെ മറികടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാജ്ഞി, ബ്രിട്ടീഷുകാരുടെ സ്വയം നിയന്ത്രണത്തിന് ആദരവർപ്പിച്ചു. കൊറോണവൈറസ് ഉയർത്തുന്ന പ്രതിസന്ധിയുടെ കാലത്ത് സ്വയം ഐസൊലേറ്റ് ചെയ്യാൻ ബ്രിട്ടീഷ് ജനത കാണിക്കുന്ന ഉത്തരവാദിത്വത്തെ രാജ്ഞി പ്രശംസിച്ചു.
ബ്രിട്ടനു ചൈനയിൽനിന്നു 300 വെന്റിലേററ്റുകൾ
കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ചൈനയിൽനിന്നു ബ്രിട്ടനു 300 വെന്റിലേറ്ററുകൾ ലഭിച്ചു. അടുത്ത ആഴ്ചയോടെ ദിവസം ആയിരം വെന്റിലേറ്ററുകൾ വീതം നിർമിക്കാൻ ബ്രിട്ടനു സാധിക്കുമെന്നു മൈക്കൽ ഗവിന്റെ പ്രഖ്യാപനവും പിന്നാലെ വന്നു. അടുത്ത ഞായറോടെ ബ്രിട്ടനിൽ മരണനിരക്കും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുമെന്നും അതു താങ്ങാനുള്ള ശേഷിയുടെ ഏഴയലത്തു പോലുമല്ല എൻഎച്ച്എസുകൾ ഇപ്പോഴുള്ളതെന്നും വിലയിരുത്തുന്നവരുണ്ട്. കൊറോണവൈറസ് ബാധ മൂർധന്യത്തിലെത്തുന്നതോടെ എൻഎച്ച്എസിന് മുപ്പതിനായിരം വെന്റിലേറ്ററുകൾ ആവശ്യം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 21,828 എണ്ണത്തിന്റെ കുറവാണ് ഇപ്പോഴുള്ളത്.
ഇറ്റലിയിൽ കുറഞ്ഞ മരണസംഖ്യ
ഇറ്റലിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊറോണവൈറസ് ബാധ കാരണമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യ ഞായറാഴ്ച രേഖപ്പെടുത്തി. 525 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. മാർച്ച് 19ന് 427 പേർ മരിച്ചതാണ് ഇതിനു മുൻപുള്ള കുറഞ്ഞ മരണസംഖ്യ. മാർച്ച് 27ന് 969 പേർ മരിച്ചത് ഏറ്റവും കൂടിയതും. രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഞായറാഴ്ച 61 ശതമാനം കുറവും രേഖപ്പെടുത്തി.
സ്പെയിനിൽ ചെറിയ ആശ്വാസം
കഴിഞ്ഞ വ്യാഴാഴ്ച 950 പേർ വൈറസ് ബാധിച്ച് മരിച്ച സ്പെയിൻ കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം തുടർച്ചയായ നാലാം ദിവസവും കുറഞ്ഞത് ആശ്വാസത്തിന്റെ തിരി വീണ്ടും തെളിക്കുന്നു. സ്പെയിനിലെ ജനസംഖ്യ മൂന്നാഴ്ചയിലേറെയായി കടുത്ത നിയന്ത്രണത്തിലാണ് ജീവിക്കുന്നത്, ലോക്ക്ഡൗണ് നടപടികൾ ഇപ്പോൾ ഏപ്രിൽ അവസാനം വരെ നീട്ടി. ലക്ഷണങ്ങളില്ലാത്തവരെ ഉൾപ്പെടുത്തുന്നതിനായി കൊറോണ വൈറസ് പരിശോധന വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നതായി സ്പാനിഷ് അധികൃതർ പറയുന്നു.
അണുബാധയുടെ കൊടുമുടി കടക്കുന്നതിന് അടുത്താണന്ന് അദ്ദേഹം പറഞ്ഞു.നിയന്ത്രണങ്ങൾ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്, അക്കാരണത്താൽ ഏപ്രിൽ 25 വരെ ലോക്ക്ഡഡണ് നടപടി വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിലേക്ക് സ്വീഡനും
ലോക ജനസംഖ്യയുടെ പകുതിയോളം ലോക്ക്ഡൗണിൽ കഴിയുന്പോഴും അത്രയും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങാത്ത രാജ്യമാണ് സ്വീഡൻ. എന്നാലിപ്പോൾ അവിടത്തെ സർക്കാരും ലോക്ക്ഡൗണ് പ്രഖ്യാപിക്കാൻ മാർഗങ്ങൾ ആരായുന്നു. പൊതുജീവിതത്തിനു വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് വരാൻ പോകുന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്വിസ് ലോക്ക് ഡൗൺ നീട്ടും
ഏപ്രിൽ 20ന് ലോക്ക്ഡൗണ് അവസാനിപ്പിക്കില്ലെന്നു സ്വിസ് ആരോഗ്യമന്ത്രി അലൻ ബെർസെറ്റ് മുന്നറിയിപ്പ് നൽകി. രോഗബാധിതരുടെ എണ്ണവും ആശുപത്രി പ്രവേശനവും വ്യക്തമായി കുറയുന്പോഴാണ് നിയമങ്ങളിൽ ഇളവ് വരുത്തുന്നത് എന്നു പരിഗണിക്കാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗികൾ കുറയുന്നു
ഡെൻമാർക്കിൽ കൊറോണ വൈറസ് മരണം ഒരു കഴിഞ്ഞ ദിവസം മാത്രം 18 വർധിച്ചതോടെ ആകെ മരണം 187 ആണ്. എന്നാൽ, രോഗബാധിതരുടെ ആശുപത്രി പ്രവേശനം കുറയുകയാണന്നു സ്റ്റാറ്റൻസ് സെറം ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിച്ച 4369 കേസുകൾ ഇപ്പോൾ ഡെന്മാർക്കിൽ ഉണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരും പരിശോധിക്കപ്പെടുന്നില്ല. നിലവിൽ, ലക്ഷണങ്ങളുള്ളവരെയും വയോധികരെയും രോഗം വിട്ടുമാറാത്ത രോഗികളെയും പോലുള്ള അപകട സാധ്യതയുള്ള ഗ്രൂപ്പുകളെയും ആരോഗ്യ ഉദ്യോഗസ്ഥരെയും മാത്രമാണ് രാജ്യം പരിശോധിക്കുന്നത്.
അഭയാർഥി ക്യാന്പിൽ രോഗം
ഇതിനിടെ ഗ്രീസിലെ അഭയാർഥി ക്യാന്പുകളിൽ രോഗം പടരുന്നതും ആശങ്കയ്ക്ക് ഇടയാകുന്നു. രണ്ട് അഭയാർഥി കുടുംബങ്ങളെ ഇതിനകം ക്വാറന്റൈൻ ചെയ്തു കഴിഞ്ഞു. മൂന്നു ദിവസം മുൻപ് 23 അഭയാർഥികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അവരും ഇപ്പോൾ ക്വാറന്റൈനിലാണ്. ഇവിടെ ആകെ 1800 ൽ താഴെ മാത്രമേ രോഗബാധിതരുള്ളു.
ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.