കിഴക്കൻ ലഡാക്ക് സംഘർഷം: ഇന്ത്യൻ അംബാസഡർ ചൈനീസ് ജനറലുമായി ചർച്ച നടത്തി
Saturday, August 15, 2020 12:11 AM IST
ബെയ്ജിംഗ്: കിഴക്കൻ ലഡാക്കിലെ സേനാ പിന്മാറ്റത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ബെയ്ജിംഗിലെ ഇന്ത്യൻ അംബാസഡറും ചൈനീസ് മിലിട്ടറി ജനറലും കൂടിക്കാഴ്ച നടത്തി.
ചൈനീസ് സെൻട്രൽ മിലിട്ടറി കമ്മീഷന്റെ അന്താരാഷ്ട്ര സൈനിക സഹകരണ ഓഫീസ് ഡയറക്ടർ മേജർ ജനറൽ സി ഗുവേയുമായുള്ള കൂടിക്കാഴ്ചയിൽ ബെയ്ജിംഗ് അംബാസഡർ വിക്രം മിസ്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ അതിർത്തി പ്രശ്നത്തിൽ ബെയ്ജിംഗ് അംബാസഡർ ഇന്ത്യയുടെ നിലപാടറിയിച്ചതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
പ്രസിഡന്റ് ഷി ചിൻപിംഗ് അധ്യക്ഷത വഹിക്കുന്ന സെൻട്രൽ മിലിട്ടറി കമ്മീഷൻ ചൈനീസ് സേനയുടെ ഉന്നതാധികാര സമിതിയാണ്. മൂന്നു ദിവസത്തിനിടെ ഉന്നത ചൈനീസ് ഉദ്യോഗസ്ഥരുമായി മിസ്രി നടത്തുന്ന രണ്ടാമത്തെ പ്രധാന കൂടിക്കാഴ്ചയാണിത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശകാര്യ സമിതി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ലിയു ജിയാൻചോയുമായി മിസ്രി എട്ടിനു കൂടിക്കാഴ്ച നടത്തിയിരുന്നു.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് (എൽഎസി) ഇരുപക്ഷത്തെയും സൈനികർ മുൻധാരണയനുസരിച്ച് പിൻവാങ്ങാത്ത സാഹചര്യത്തിലാണു മിസ്രി ഉന്നത ചൈനീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.
ലഡാക്കിലെ പാങ്ങോംഗ് തടാകത്തിനു സമീപം ഇന്ത്യ-ചൈന സൈനികർ മേയ് അഞ്ചിന് ഏറ്റുമുട്ടിയ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് പക്ഷത്ത് 43 പേർക്കു ജീവൻനഷ്ടമായി.
സംഘർഷശേഷം നടന്ന ചർച്ചയിൽ അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽനിന്നു പിന്മാറാൻ ഇരുപക്ഷവും ധാരണയായി.
ഗൽവാൻ താഴ്വരയിൽനിന്നു പിന്മാറിയ ചൈനീസ് സേന പങ്ങോംഗ് തടാകത്തിലെ അംഗുലി (ഫിംഗർ) പ്രദേശത്തുനിന്നും ഗോഗ്ര, ഡെപ്സാംഗ് മേഖലയിൽനിന്നും പിന്മാറിയില്ല. നാലു മുതൽ എട്ടുവരെയുള്ള അംഗുലി പ്രദേശത്തുനിന്നു ചൈനീസ് സേന പിന്മാറണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. തടാകതീരത്തെ പർവതാഗ്രങ്ങളെയാണ് അംഗുലി എന്നതുകൊണ്ട് സൈന്യം ഉദ്ദേശിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ലിയും രണ്ടു മണിക്കൂർ ടെലിഫോണിലൂടെ ചർച്ച നടത്തിയ ശേഷം, പിറ്റേന്ന് ജൂലൈ ആറിനാണ് ഇരുപക്ഷവും അതിർത്തിയിൽനിന്നു പിന്മാറിയത്.