നവൽനി റഷ്യയിൽ തിരിച്ചെത്തും
Tuesday, September 15, 2020 11:19 PM IST
ബെർലിൻ: വിഷപ്രയോഗമേറ്റ് ജർമൻ തലസ്ഥാനത്തു ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി റഷ്യയിലേക്കു തിരിച്ചുപോകും. അദ്ദേഹത്തിന്റെ വക്താവ് കിരാ യാർമിഷ് ആണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്.
ഇതിനിടെ ആരോഗ്യനില മെച്ചപ്പെട്ട നവൽനി ആശുപത്രിയിൽനിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വാസമെടുക്കാൻ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനായ നവൽനി ഓഗസ്റ്റ് 20ന് സൈബീരിയയിൽനിന്നു മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. റഷ്യൻ ഭരണകൂടം വിഷം പ്രയോഗിച്ചു കൊല്ലാൻ നോക്കുകയായിരുന്നുവെന്നു നവൽനിയുടെ അനുയായികൾ ആരോപിക്കുന്നു. കടുത്ത സമ്മർദത്തിനൊടുവിലാണു നവൽനിയെ വിദഗ്ധ ചികിത്സയ്ക്കു ബെർലിനിലേക്കു കൊണ്ടുപോകാൻ റഷ്യ സമ്മതിച്ചത്. സോവ്യറ്റ് കാലത്തെ നോവിചോക്ക് എന്ന രാസായുധമാണു നവൽനിക്കെതിരേ പ്രയോഗിച്ചതെന്നു ജർമൻകാർ കണ്ടെത്തി.