യുഎസിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി
Thursday, November 19, 2020 12:09 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണങ്ങളിൽ കഴന്പില്ലെന്നു നിലപാടെടുത്ത മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ കസേര തെറിച്ചു. തെരഞ്ഞെടുപ്പിനു സൈബർ സുരക്ഷ നല്കുന്ന സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചറൽ സെക്യൂരിറ്റി ഏജൻസിയുടെ തലവൻ ക്രിസ് ക്രെബ്സിനെ പുറത്താക്കുന്നതായി ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.
2016ലെ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടതിന്റെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ടതാണ് ഊ ഏജൻസി. വോട്ടിംഗ് ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ബാലറ്റ് പട്ടിക തയാറാക്കുന്നതിലും ഏജൻസി പങ്കു വഹിക്കുന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിത വോട്ടെടുപ്പായിരുന്നു ഇത്തവണത്തേതെന്ന് കഴിഞ്ഞയാഴ്ച സാക്ഷ്യപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥരിലൊരാളാണു ക്രെബ്സ്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പ്രസിഡന്റ് ഉന്നയിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങൾ വിശ്വസിക്കരുതെന്ന സന്ദേശം ഇദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങൾ തടയാൻ ലക്ഷ്യമിട്ട് ക്രെബ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന റൂമർ കൺട്രോൾ എന്ന വെബ്സൈറ്റ് പലപ്പോഴും ട്രംപിന്റെ അവകാശവാദങ്ങളെ ചോദ്യംചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടും തട്ടിപ്പും നടന്നിട്ടുണ്ടെന്നും ക്രെബ്സ് പറയുന്നതു തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണു ട്രംപ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.
ട്രംപ് തെരഞ്ഞെടുപ്പിൽ തോറ്റശേഷം ജോലി നഷ്ടപ്പെടുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണു ക്രെബ്സ്. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറാണ് ആദ്യം പുറത്താക്കപ്പെട്ടത്. ട്രംപ് ജനുവരിയിൽ പദവി ഒഴിയും മുന്പായി സിഐഎ ഡയറക്ടർ ജിനാ ഹെസ്പൽ, എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ എന്നിവർക്കും കസേര നഷ്ടപ്പെടുമെന്ന സൂചനയുണ്ട്.