ഫ്രാൻസിലെ മുസ്ലിങ്ങൾ നയരേഖ രൂപീകരിക്കണം
Thursday, November 19, 2020 11:36 PM IST
പാരീസ്: ഫ്രാൻസിൽ പ്രവർത്തിക്കുന്ന ഇമാമുമാർക്ക് പൊതുവായ ഒരു പെരുമാറ്റച്ചട്ടവും ധാർമിക സംഹിതയും രൂപീകരിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ‘മുസ്ലിം ആരാധനയ്ക്കുവേണ്ടിയുള്ള ഫ്രഞ്ച് കൗൺസി’ലും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ചയിൽ തീരുമാനമായി. ഇതനുസരിച്ച് കൗൺസിൽ ‘റിപ്പബ്ലിക്കിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം’ 15 ദിവസത്തിനകം രൂപീകരിക്കണം.
സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റും ആഭ്യന്തരമന്ത്രിയും മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് കൗൺസിലിൽ അംഗങ്ങളായ ഒന്പതു ഫെഡറേഷനുകളിൽ എട്ടിന്റെയും പ്രതിനിധികളുമാണു ചർച്ചയിൽ പങ്കെടുത്തത്. “നിങ്ങളെ ഞാൻ വിശ്വസിക്കുന്നു, എന്റെ വിശ്വാസം നിങ്ങളെ ബാധ്യസ്ഥരാക്കുന്നു” എന്നാണ് പ്രസിഡന്റ് പറഞ്ഞത്.
അദ്ദേഹത്തിന്റെ പ്രസംഗം രണ്ടു മണിക്കൂർ നീണ്ടുനിന്നു. ഇമാമുമാരുടെ ഒരു ദേശീയ സമിതി ആറു മാസത്തിനകം ഉണ്ടാക്കണമെന്ന് അദ്ദേഹം ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നതാണ്. “അതിനിടെ മൂന്നു ഭീകരാക്രമണങ്ങൾ ഉണ്ടായി.” അതിനാലാണ് ദ്രുതഗതിയിൽ കാര്യങ്ങൾ ചെയ്യേണ്ടിവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുന്പ് കൗൺസിലുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ബുധനാഴ്ച വീണ്ടും ചർച്ച നടത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം 2003ൽ സ്ഥാപിതമായ കൗൺസിൽ, ഭരണകൂടവുമായുള്ള ഇസ്ലാം മതത്തിന്റെ ചർച്ചയിൽ മതത്തെ പ്രതിനിധീകരിക്കുന്നു. ഫ്രാൻസിലെ ഇസ്ലാം ആരാധന ക്രമപ്പെടുത്തുക, മോസ്കുകൾ നിയന്ത്രിക്കുക, ഇമാമുമാരെ നിയമിക്കുക, ഹലാൽ സംവിധാനങ്ങൾ ഏർപ്പെടുത്തുക മുതലായവയാണ് കൗൺസിൽ ചെയ്യുന്നത്. കൗൺസിലിൽ ഒന്പതു ഫെഡറേഷനുകളാണുള്ളത്. ഫെഡറേഷനുകളിലാണ് ഓരോ മോസ്കും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില ഫെഡറേഷനുകളിൽ നൂറിലേറെ മോസ്കുകളുണ്ട്.
കൗൺസിൽ അതിന്റെ ധർമം നിർവഹിക്കുന്നില്ലെന്ന വിമർശനം ഫ്രാൻസിലെ മുസ്ലിങ്ങളും ഉന്നയിച്ചിരുന്നു. കാരണം, ഒന്പതു ഫെഡറേഷനുകളെയും നിയന്ത്രിക്കുന്നത് ഓരോ വിദേശ മുസ്ലിം രാജ്യങ്ങളാണ്. കൗൺസിലിനു ബദലായി മറ്റു നിരവധി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ മതതത്വങ്ങൾ, മോസ്കുകളുടെ സാന്പത്തികസ്രോതസ്, ഇമാമുമാരുടെമേലുള്ള നിയന്ത്രണം മുതലായവയെപ്പറ്റി കൗൺസിൽ പല നിർദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്റുതന്നെ ഇടപെട്ട് കാര്യക്ഷമമായ നിയന്ത്രണങ്ങൾ ഉടനടി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്.