ലാറി കിംഗ് അന്തരിച്ചു
Sunday, January 24, 2021 12:11 AM IST
ലോസ്ആഞ്ചലസ്: യുഎസ് ടെലിവിഷൻ ടോക്ഷോകളിലൂടെ ലോകമെന്പാടും ആരാധകരെ സ്വന്തമാക്കിയ ലാറി കിംഗ് (87) അന്തരിച്ചു. ലോസ് ആഞ്ചലസിലെ സിഡാർസ് സിനായി മെഡിക്കൽ സെന്ററിൽ ശനിയാഴ്ചയായിരുന്നു അന്ത്യമെന്ന് അദ്ദേഹം സഹസ്ഥാപകനായ ഓറ മീഡിയ ട്വിറ്ററിൽ അറിയിച്ചു. രോഗകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോവിഡ്-19 ലക്ഷണങ്ങളോടെ ലാറിം കിംഗിനെ കഴിഞ്ഞ രണ്ടാംതീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചുരുട്ടിവച്ച ഷർട്ടിന്റെ കൈകളും വിവിധനിറത്തിലുള്ള ടൈയും വലിയ കണ്ണടകളുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ലാറി കിംഗിനു മുന്നിൽ ലോകനേതാക്കൾ മുതൽ സാധാരണക്കാർവരെ ജീവിതം തുറന്നുപറയുകയായിരുന്നു. സാധാരണക്കാരുടെ ഭാഷയിൽ അവർക്ക് അറിയാനുള്ളതുമാത്രം ചോദിച്ചറിയുക എന്നതാണു തന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ലാറി കിംഗ് ലൈവ് എന്ന പേരിൽ സിഎൻഎന്നിൽ നടത്തിയ ടോക്ഷോ ഉൾപ്പെടെ 50,000 അഭിമുഖങ്ങൾ ലാറി കിംഗിന്റെ പേരിലുണ്ട്. യാസർ അരാഫത്, നെൽസൺ മണ്ഡേല, വാള്ഡ്മിർ പുടിൻ, റിച്ചാർഡ് നിക്സൺ, ബറാക് ഒബാമ, ഡൊണൾഡ് ട്രംപ് തുടങ്ങിയ ലോകനേതാക്കൾ മുതൽ ഹോളിവുഡിലെ താരങ്ങളെ വരെ അദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി നൽകി.
1933 ൽ ബ്രൂക്ക്ലിനിലെ ഒരു ജൂത കുടുംബത്തിലാണ് ജനനം. റസ്റ്ററന്റ് ഉടമയായിരുന്നു അച്ഛൻ ആരോൺ. അമ്മ ജെന്നി ലിത്വാനിയക്കാരിയും. റേഡിയോ അഭിമുഖക്കാരനായി 1957ലാണ് തുടക്കം. 1985ൽ സിഎൻഎന്നിലെത്തിയതോടെയാണു വിശ്വപ്രസിദ്ധിയിലേക്കുയർന്നത്. എട്ട് തവണ വിവാഹിതനായ ലാറി കിംഗിന് അഞ്ച് മക്കളുണ്ട്.