ദൈവവചനം നോന്പുകാലത്ത് വഴികാട്ടിയാകണം: മാർപാപ്പ
Monday, February 22, 2021 12:05 AM IST
വത്തിക്കാൻ സിറ്റി: ദൈവവചനത്തിന്റെ സഹായത്തോടെ ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചത് ഈ നോന്പുകാലത്ത് വിശ്വാസികൾക്കു മാതൃകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ചകളിൽ പതിവുള്ള ത്രികാലജപത്തിനുശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഈശോയുടെ പരസ്യജീവിതം മുഴുവൻ തിന്മയോടുള്ള സമരമായിരുന്നു. തിന്മ ജയിക്കുന്നതായി തോന്നുമെങ്കിലും തന്റെ മരണത്തോടു കൂടി തിന്മയെ തോല്പിക്കുവാനും സത്താന്റെ മേധാവിത്വത്തിൽനിന്നും മനുഷ്യരാശിയെ രക്ഷിക്കാനും അവിടുത്തേക്കു കഴിഞ്ഞു. ഈശോ ഒരിക്കലും സാത്താനുമായി സംഭാഷിക്കുന്നില്ല. ദൈവവചനം ഉദ്ധരിച്ചുകൊണ്ട് തിന്മയെ അകറ്റുകയാണ് ഈശോയുടെ രീതി.
തിന്മയോടും പ്രലോഭനങ്ങളോടും സംഭാഷണത്തിലോ സന്ധിയിലോ ഏർപ്പെടാൻ പാടില്ല. മാത്രമല്ല, വിശ്വാസം, പ്രാർഥന, പ്രായശ്ചിത്തം എന്നിവ വഴി തിന്മയെ ചെറുത്തു തോല്പിക്കാമെന്ന് ദൈവകൃപ നമുക്ക് ഉറപ്പു തരികയും ചെയ്യുന്നു. മാമ്മോദീസായിലെ വാഗ്ദാനങ്ങൾ നവീകരിക്കുകയും സാത്താനെയും അവന്റെ പൊള്ളയായ വാഗ്ദാനങ്ങളെയും ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിന്റെ കാല്പാടുകളിൽ പദമൂന്നി സഞ്ചരിക്കാൻ മാർപാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.