തുർക്കി സൈനിക അട്ടിമറി: കുറ്റക്കാർക്കു ജീവപര്യന്തം
Wednesday, April 7, 2021 11:37 PM IST
അങ്കാറ: പ്രസിഡന്റ് റെസിപ് തയിപ് എർദോഗൻ സർക്കാരിനെ 2016ൽ അട്ടിമറിക്കാൻ ശ്രമിച്ച സൈനികർക്കും ഉദ്യോഗസ്ഥർക്കും തുർക്കി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2017 മുതൽ 497 പേരെ വിചാരണ ചെയ്താണ് 32 പേർക്കു ജീവപര്യന്തം വിധിച്ചത്. നൂറിലധികം പേർക്കു ചെറുതും വലുതുമായ തടവ് ശിക്ഷവിധിച്ചിട്ടുണ്ട്.
2016 ജൂലൈ 15ന് പാർലമെന്റിലും പ്രധാന നഗരങ്ങളിലും ബോംബിംഗ് നടത്തി, തുർക്കിയുടെ ദേശീയ ടെലിവിഷൻ ആസ്ഥാനം പിടിച്ചെടുത്ത് അട്ടിമറിക്കാർക്ക് അനുകൂല സന്ദേശം നൽകാനായിരുന്നു നീക്കം. യുഎസിലുള്ള മതപണ്ഡിതൻ ഫത്തുള്ള ഗുലേന്റെ നേതൃത്വത്തിലാണ് അട്ടിമറി നീക്കം നടന്നതെന്ന് എർദോഗൻ ആരോപിക്കുന്നു.
അട്ടിമറി നീക്കം തടയാൻ ജനങ്ങളോടു തെരുവിലിറങ്ങാൻ പ്രസിഡന്റ് എർദോഗൻ ആഹ്വാനം ചെയ്തിരുന്നു. കലാപത്തിൽ 251 പേർ മരിക്കുകയും 2,200 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 35 അട്ടിമറി അനുകൂലികൾ വധിക്കപ്പെട്ടു.
ഇന്നലെ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ആറു പേർക്ക് പരോൾ പോലും ലഭിക്കില്ല. പ്രസിഡന്റ് ഗാർഡ് റെജിമെന്റിലെ സൈനികരുടെ നേതൃത്വത്തിലാണ് അട്ടിമറിനീക്കം നടത്തിയത്. പരോൾ ഇല്ലാത്ത ജീവപര്യന്തം ലഭിച്ചവരിൽ ഒരു ലഫ്റ്റനന്റ് കേണലും പെടും. 106 പ്രതികൾക്കു കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഒരാൾക്ക് 61 വർഷമാണു തടവ്. ബാക്കി പ്രതികളെ കുറ്റവിമുക്തരാക്കുകയോ അവർക്കു ശിക്ഷ നൽകുകയോ ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അട്ടിമറിക്കു നേതൃത്വം നൽകിയ ഗുലേന്റെ സംഘടനയെ ഭീകരസംഘടനയായി തുർക്കി പ്രഖ്യാപിച്ചിട്ടുണ്ട്.