കോവിഡ് വാക്സിൻ പേറ്റന്റ് പിൻവലിക്കുന്നതിനെ പിന്തുണച്ച് ബൈഡൻ
Friday, May 7, 2021 12:49 AM IST
ന്യൂയോർക്ക്: കോവിഡ് മഹാമാരിയെത്തുടർന്നുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം താത്കാലികമായി യുഎസിലെ ബൈഡൻ ഭരണകൂടം പിൻവലിക്കും. ലോകാരോഗ്യരംഗം അസാധാരണമായ ഒരു പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. യുഎസ് ഭരണകൂടം ബൗദ്ധിക സ്വത്തവകാശത്തിൽ ശക്തമായി വിശ്വസിക്കുന്നു. എന്നാൽ, ഈ മഹാമാരി ഇല്ലാതാക്കാൻ കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം പിൻവലിക്കുന്നതിനെ പിന്തുണയ്ക്കുന്നു- യുഎസ് ട്രേഡ് പ്രതിനിധി കാതറീൻ തായി പറഞ്ഞു.
അമേരിക്കയ്ക്കു വാക്സിൻ നൽകിയശേഷം ലോകത്തിനു വാക്സിൻ നൽകുകയാണു ബൈഡൻ ഭരണകൂടത്തിന്റെ നയം. നിരവധി കോവിഡ് വാക്സിനുകൾക്കു യുഎസ് അനുമതി നൽകിയിട്ടുണ്ട്. ഫലപ്രദമായ രീതിയിൽ ഇതു ജനങ്ങൾക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണു നടക്കുന്നത്- തായി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനം കോവിഡ്-19 നെതിരേയുള്ള പോരാട്ടത്തിലെ ചരിത്ര നിമിഷമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗബ്രിയെസിസ് പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തെ ഓസ്ട്രേലിയ, ഫ്രാന്‍സ്, ന്യൂസിലന്‍ഡ് രാജ്യങ്ങള്‍ പിന്തുണച്ചു. വാക്സിനുമേലുള്ള ബൗദ്ധിക സ്വത്തവകാശം പിന്‍വലിച്ചാല്‍ വിവിധ മരുന്നുകന്പനികൾക്കു വന്‍തോതില്‍ കോവിഡ് വാക്സിന് നിര്‍മിക്കാന്‍ സാധിക്കും.