ബംഗ്ലാദേശ് കലാപം: അക്രമങ്ങൾ തുടരുന്നു
Monday, October 18, 2021 12:18 AM IST
ധാക്ക: ദുർഗാ പൂജാദിനത്തിൽ ബംഗ്ലാദേശിൽ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുണ്ടായ സംഘർഷം കലാപത്തിലേക്കു വഴിമാറി. ധാക്കയിൽനിന്ന് 157 കിലോമീറ്റർ അകലെയുള്ള ഫെനിയിൽ ക്ഷേത്രവും ഹിന്ദുകളുടെ വ്യാപാര സ്ഥാപനങ്ങളും സമൂഹ്യവിരുദ്ധർ നശിപ്പിച്ചു.
ബംഗ്ലാദേശിൽ വിവിധ സ്ഥലങ്ങളിൽ ദുർഗാപൂജ ആഘോഷത്തിനിടെ അക്രമമുണ്ടായെന്നും ഇതിനെത്തുടർന്ന് ഹിന്ദു ന്യൂനപക്ഷത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചെന്നും ധാക്ക ട്രിബ്യൂൺ ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയുണ്ടായ അക്രമത്തിൽ ഫെനിയിൽ 40 പേർക്ക് പരിക്കേറ്റു.
ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹൈന്ദവ ക്ഷേത്രങ്ങൾക്കും ഹിന്ദുക്കളുടെ വ്യാപാര സ്ഥാനങ്ങൾക്കും ശനിയാഴ്ച പോലീസ് പ്രത്യേകം കാവൽ ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച രഷൂനിയായിൽ ദനിയപാര മഹാ ഷോഷൻ കാളിക്ഷേത്തിലെ ആറ് വിഗ്രഹങ്ങൾ അക്രമികൾ തകർത്തു.
ഇതിനിടെ, ദുർഗാപൂജാദിനത്തെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ശനിയാഴ്ച രാജ്യവ്യാപകമായി നിരാഹാരസമരത്തിന് ആഹ്വാനം ചെയ്തു.