ബ്രസല്‍സ്: കൊറോണ വൈറസിന്റെ പതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാന സര്‍വീസുകള്‍ക്കു ബ്രിട്ടനും യൂറോപ്യൻ യൂണിയനും വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമത്തിനു ദക്ഷിണാഫ്രിക്കന്‍ വകഭേദം തുരങ്കം വയ്ക്കുമോയെന്ന ആശങ്കയിലാണു ലോകം.
ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തേക്കാളും അതിവേഗം പുതിയ വൈറസ് രോഗം പടർത്തുമോയെന്നും ആശങ്കയുണ്ട്. പുതിയ വൈറസ്മൂലം ദക്ഷിണാഫ്രിക്കയിലെ ഗോടെംഗ് പ്രവിശ്യയിൽ കോവിഡ് വളരെ വേഗം പടരുകയാണ്. വാക്സിന് കണ്ടുപിടിച്ചതോടെ ഉണർന്ന ആഗോള വിപണി പുതിയ വൈറസ് വകദേഭം വന്നതോടെ കൂപ്പുകുത്തി.
ബി 1.1.529 എന്നു പേരിട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ ജനിതകമാറ്റത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ പഠനം നടക്കുന്നുണ്ട്. രോഗം പകരാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍നിന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണ് പ്രാഥമിക നടപടിയെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് ക്രിസ്റ്റിന് ലിഡ്മിര് പറഞ്ഞു.
യൂറോപ്പിൽ ആശങ്ക
യൂറോപ്പ് കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലാണ്. ഇതിനിടെയാണ് ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. വാക്സിനേഷൻ നിരക്ക് കൂടുതലുള്ള ജർമനി, പോർച്ചുഗൽ, ഫ്രാൻസ് രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകാൻ ആലോചിക്കുന്നുണ്ട്.
ഓസ്ട്രിയ, ചെക്ക് റിപ്പബ്ളിക്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന് എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സ്വാസിലന്‍ഡ്, ലിസോതോ, നമീബിയ, സാംബിയ, സിംബാബ്വേ രാജ്യങ്ങളില്‍നിന്ന് വ്യാഴാഴ്ചത്തന്നെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. 27 അംഗ യൂറോപ്യന്‍ യൂണിയന് സംയുക്തമായാണ് യാത്രാവിലക്ക് ഏര്‍പ്പെടത്തിയിരിക്കുന്നത്.
പത്തിലേറെ ജനിതകമാറ്റം
പത്തിലേറെ ജനിതകമാറ്റങ്ങൾ സംഭവിച്ച പുതിയ വൈറസ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിൽ രണ്ട് ജനിതകമാറ്റമാണ് ഉണ്ടായത്. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനില്‍ മാറ്റം സംഭവിച്ചതിനാൽ രോഗവ്യാപനശേഷി കൂടാനും സാധ്യതയുണ്ടെന്നു ഗവേഷകർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കു പുറത്ത് ബോട്സ്വാന, ഹോങ്കോംഗ്, ഇസ്രയേല്‍, ബെൽജിയം രാജ്യങ്ങളിലാണ് പുതിയ വൈറസ് മൂലമുള്ളരോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സഞ്ചാരികള്‍ക്കാണ് ഹോങ്കോംഗിലും ബോട്സ്വാനയിലും രോഗം.
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ക്കാണ് ഇസ്രയേലില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിലൊരാള്‍ തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയില്‍നിന്ന് ഇസ്രയേലില്‍ മടങ്ങിയെത്തിയ ആളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.