ബ്രസൽസ്: ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ആഗോളതലത്തിൽ സ്വാധീനം ശക്തമാക്കുന്ന ചൈനയെ പിടിച്ചുകെട്ടാനായി യൂറോപ്യൻ യൂണിയൻ. ആഗോളതലത്തിൽ പശ്ചാത്തലവികസന പദ്ധതികളിൽ നിക്ഷേപം നടത്താനായി ഗ്ലോബൽ ഗേറ്റ്വേ എന്ന പേരിൽ 34,000 കോടി ഡോളറിന്റെ ബ്രഹദ് പദ്ധതി ഈയു കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ അവതരിപ്പിച്ചു.
ഡിജിറ്റൽ, ഗതാഗതം, കാലാവസ്ഥ, ഊർജം തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു. യൂണിയനിൽ അംഗമായ 27 രാജ്യങ്ങൾ, സാന്പത്തിക സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിൽനിന്ന് ആവശ്യമായ പണം കണ്ടെത്തും. സുതാര്യതയും ഉന്നതനിലവാരവുമായിരിക്കും ഗ്ലോബൽ ഗേറ്റ്വേയുടെ പ്രത്യേകതയെന്ന് ഡെർ ലെയൻ പറഞ്ഞു.
നേരത്തേ സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കു തടയിടാനായി പാവപ്പെട്ട രാജ്യങ്ങൾക്കുവേണ്ടി ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് എന്ന പദ്ധതി അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണു യൂറോപ്യൻ യൂണിയന്റെ ഗ്ലോബൽ ഗേറ്റ്വേ.
ചൈനയ്ക്കുള്ള മറുപടി എന്ന നിലയിലല്ല യൂറോപ്യൻ യൂണിയൻ പദ്ധതിയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വർധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തിനു തടയിടാനായി പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ നീക്കമാണിതെന്നു വിലയിരുത്തപ്പെടുന്നു.
ചൈനീസ് വിദേശകാര്യനയത്തിന്റെ കേന്ദ്രബിന്ദുവാണു പ്രസിഡന്റ് ഷി ചിൻപിംഗ് 2013-ൽ അവതരിപ്പിച്ച ബെൽറ്റ് ആൻഡ് റോഡ് പദ്ധതി. വിവിധ രാജ്യങ്ങളിൽ റോഡ്, പാലം, തുറമുഖം, റെയിൽപ്പാത നിർമാണങ്ങൾക്കായി സാന്പത്തികസഹായം ചൈന നല്കുന്നു. ഇതുവരെ 13,980 കോടി ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്.
ഏഷ്യ, ഇന്തോ-പസഫിക്, ആഫ്രിക്ക എന്നീ മേഖലകൾക്കു പുറമേ യൂറോപ്യൻ യൂണിയന്റെ പടിവാതിൽക്കൽ വരെ പദ്ധതി എത്തിനിൽക്കുന്നു. സഹായമെന്ന പേരിൽ ചൈന നല്കുന്ന പണം ഒട്ടനവധി രാജ്യങ്ങളെ കടക്കെണിയിലാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.