തുർക്കിയിൽ കോടികളുടെ തട്ടിപ്പു നടത്തിയ മലയാളി നാട്ടിലേക്കു മുങ്ങി
Thursday, January 13, 2022 1:13 AM IST
ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന തൃശൂർ ചെറുതുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽനിന്നും നാടകീയമായി നാട്ടിലേക്കു മുങ്ങിയത്.
കഴിഞ്ഞ പത്തുവർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലിചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബൂളിലെത്തിയത്.
ലുലു ഇസ്താംബുൾ ഓഫീ സിലെ മാർക്കറ്റിംഗ് മാനേജരായി ജോലിചെയ്യവേ സ്വന്തം നിലയ്ക്കു സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി.
രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ടുകോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കന്പനിയറിയാതെ സ്വന്തമായി ചെയ്തത്.
വാർഷികാവധിക്കു നാട്ടിലേക്കുപോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്കു വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫീസിലെത്തി അന്വേഷണത്തിനു വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്കു പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്കു രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്കു പരാതി നൽകിയിട്ടുണ്ടെന്നു ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.