മഹിന്ദ രാജിവച്ചു, സർക്കാർ അനുകൂലികളും പ്രക്ഷോഭകരും തെരുവിൽ ഏറ്റുമുട്ടുന്നു
Tuesday, May 10, 2022 12:52 AM IST
കൊളംബോ: ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രണ്ടു മന്ത്രിമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഗോത്താബയ രാജപക്സെയുടെ മൂത്തസഹോദരനാണു മഹിന്ദ(76). നേരത്തെ പ്രസിഡന്റിന്റെ ഓഫീസിനു മുന്നിൽ സമാധാനപരമായി സമരം നടത്തുകയായിരുന്നവരെ മഹിന്ദ അനുകൂലികൾ ആക്രമിച്ചതോടെയാണു സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. ആക്രമണത്തിൽ ഇരുനൂറോളം പേർക്കു പരിക്കേറ്റു.
തുടർന്ന് രാജ്യ ത്ത് കർഫ്യു പ്രഖ്യാപിക്കുകയും കൊളംബോയിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. മഹിന്ദയുടെ രാജിക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കലാപം കത്തിപ്പടർന്നു. ഭരണകക്ഷി എംപി ഉൾപ്പെടെ മൂന്നു പേർ കലാപങ്ങളിൽ കൊല്ലപ്പെട്ടു.
രാജപക്സെയുടെ കൊളംബോയിലുള്ള സ്വകാര്യ വസതി പ്രതിഷേധക്കാർ കത്തിച്ചു. മുൻ മന്ത്രിമാരായ ജോൺസ്റ്റൺ ഫെർണാണ്ടോ, നിമൽ ലിൻസ, ഭരണകക്ഷി ട്രേഡ് യൂണിൻ നേതാവ് മഹിന്ദ കഹാൻദഗമഗെ എന്നിവരുടെ വീടുകൾ പ്രക്ഷോഭകർ ആക്രമിച്ചു. മേയർ സമൻ ലാൽ ഫെർണാണ്ടോയുടെ വീട് കത്തിച്ചു. പ്രക്ഷോഭകർക്കുനേരേയുണ്ടായ പോലീസ് വെടിവയ്പിൽ നിരവധി പേർക്കു പരിക്കേറ്റു. ബസുകൾക്കു നേരെ ആക്രമണമുണ്ടായി.
പ്രസിഡന്റ് ഗോത്താബയ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നാണു പ്രതിഷേധക്കാർ പറയുന്നത്. ഏപ്രിൽ ഒന്പതു മുതൽ ജനങ്ങൾ ഗോത്താബയയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. സർവകക്ഷി ഇടക്കാല സർക്കാർ രൂപവത്കരിക്കാനാണു താൻ രാജിവച്ചതെന്നു രാജപക്സെ, പ്രസിഡന്റിന് അയച്ച രാജിക്കത്തിൽ പറഞ്ഞു. ഇടക്കാല സർക്കാരിൽ പങ്കാളിയാകാൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും പ്രസിഡന്റ് ഗോത്തബയ ക്ഷണിച്ചു.
ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന(എസ്എൽപിപി)യിൽനിന്നു മഹിന്ദയുടെ രാജിക്കായി സമ്മർദമുയർന്നിരുന്നു. മഹിന്ദ രാജിവയ്ക്കണമെന്നു ഗോത്താബയയും താത്പര്യപ്പെട്ടിരുന്നെങ്കിലും നേരിട്ട് ആവശ്യപ്പെട്ടിരുന്നില്ല. രാജ്യത്തെ പ്രബലമായ ബുദ്ധമതസന്യാസികളും മഹിന്ദയുടെ രാജിക്കു സമ്മർദം ചെലുത്തി.
വെള്ളിയാഴ്ച പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രണ്ടാം തവണയാണു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഗുരുതര സാന്പത്തിക പ്രതിസന്ധിയിലൂടെയാണു ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യമില്ലാത്തതുമൂലം ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ഇറക്കുമതി നിലച്ചിരിക്കുകയാണ്. മുപ്പത് ശതമാനമാണു രാജ്യത്തെ പണപ്പെരുപ്പം.
വിലക്കയറ്റംമൂലം സാധാരണജനം പൊറുതിമുട്ടിയിരിക്കുകയാണ്. മരുന്നുകൾക്കുവരെ ക്ഷാമം നേരിടുന്ന രാജ്യത്ത് വൈദ്യുതിപ്രതിസന്ധിയും രൂക്ഷമാണ്. മണിക്കൂറുകളോളമാണു പവർകട്ട്.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശമിപ്പിക്കാൻ പ്രതിപക്ഷത്തെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപവത്കരിക്കാൻ മുന്പു ഗോത്താബയ ശ്രമിച്ചിരുന്നു. എന്നാൽ രാജപക്സെ കുടുംബം ഒന്നടങ്കം അധികാരമൊഴിയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇന്നലെ മഹിന്ദയുടെ രണ്ടാമത്തെ മകൻ യോഷിത രാജപക്സെയും ഭാര്യയും രാജ്യം വിട്ടു. സിംഗപ്പൂരിലേക്കാണ് ഇവർ പോയത്.ശ്രീലങ്കയുടെ മുൻ പ്രസിഡന്റാണു മഹിന്ദ രാജപക്സെ.
2005ലാണു മഹിന്ദ പ്രസിഡന്റായത്. അന്ന് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോത്താബയ. തമിഴ്പുലികളെ അമർച്ച ചെയ്തു രാജ്യത്തു സമാധാനം തിരികെ കൊണ്ടുവന്ന മഹിന്ദയ്ക്ക് ദേശീയ ഹീറോ പരിവേഷമായിരുന്നു. രാജ്യത്തെ സിംഹള ഭൂരിപക്ഷം ഒന്നടങ്കം മഹിന്ദയെ പിന്തുണച്ചിരുന്നു.