അങ്കാറ: തുർക്കിയിലും സിറിയയിലുമായി 2.3 കോടി ജനങ്ങളാണ് ഭൂകന്പത്തിന്റെ കെടുതികൾ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പത്തുലക്ഷത്തിലധികം പേർ കുട്ടികളാണ്. പതിറ്റാണ്ടിലധികമായി ആഭ്യന്തരയുദ്ധം നേരിടുന്ന സിറിയയിലെ സ്ഥിതി ഏറെ വഷളാണെന്ന് ലോകാരോഗ്യ സംഘടനയുടെ ദുരന്തനിവരാണ ഓഫീസർ അഡൽഹെയ്ഡ് മെർഷാംഗ് പറഞ്ഞു. റോഡുകൾ തകർന്നതിനാൽ തുർക്കിയിൽനിന്നു സിറിയയിലേക്ക് യുഎൻ സഹായം എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുംതണുപ്പ് വെല്ലുവിളി
തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തകർന്ന ആയിരക്കണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥിതി ഏറെ ദുഃഖകരമാണ്. ഭൂകന്പബാധിത പ്രദേശങ്ങളിൽ കൊടുംതണുപ്പാണ്; കനത്ത മഴയുമുണ്ട്.
ആദ്യഭൂകന്പമുണ്ടായ തുർക്കിയിലെ ഗാസിയൻടെപ്പിൽ പകൽ താപനില നാലുമുതൽ ആറു വരെ ഡിഗ്രി സെൽഷസ് ആണ്. രാത്രി മൈനസ് ഏഴു ഡിഗ്രി വരെ താഴും. മറ്റു പട്ടണങ്ങളിലും മലയോര മേഖലകളിലും രാത്രി മൈനസ് 15 ഡിഗ്രി വരെ എത്താം. സിറിയയിലെ കാര്യം താരതമ്യേന ഭേദമെങ്കിലും പകൽ 10-11 ഡിഗ്രി വരെയേ പരമാവധി ചൂടുണ്ടാകൂ. രാത്രി മൈനസ് മൂന്ന് ഡിഗ്രിലേക്കു താഴും. ദുരന്തമേഖലയിലുള്ളവർ തിങ്കളാഴ്ച രാത്രി തെരുവുകളിൽ തീ കൂട്ടിയാണു കഴിഞ്ഞത്. ഇനിയും ചലനങ്ങളുണ്ടാകുമോ എന്ന ഭയത്താൽ എല്ലാവർക്കും കെട്ടിടങ്ങൾക്കോ ഭവനങ്ങൾക്കോ സമീപത്തു പോകാൻ പോലും ഭയമായിരുന്നു.
“അവർ നിലവിളിക്കുന്നു; ഞങ്ങൾക്കു രക്ഷിക്കാനാവുന്നില്ല”
കെട്ടിടാവശിഷ്ടങ്ങളുടെ കൂന്പാരത്തിൽനിന്നു രക്ഷിക്കാനാവശ്യപ്പെട്ടുള്ള നിലവിളികൾ കേൾക്കുന്നുണ്ട്. മഴയും മഞ്ഞും തണുപ്പും കാരണമായിരിക്കാം, രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ വരെ സ്ഥലത്തെത്തിയിട്ടില്ലെന്ന് തുർക്കിയിലെ ഹതായ് പ്രവിശ്യാ സ്വദേശി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. “അവർ ഒച്ചയെടുക്കുകയും നിലവിളിക്കുകയും ചെയ്യുന്നു. പക്ഷേ ആരും സഹായിക്കാനെത്തുന്നില്ല. രക്ഷിക്കണമെന്നാണ് അവർ പറയുന്നത്. പക്ഷേ ഞങ്ങളെക്കൊണ്ടു പറ്റുന്നില്ല..”
ദുരന്തമേഖലയിലേക്ക് 13,000 രക്ഷാ പ്രവർത്തകരെ നിയോഗിച്ചതായി തുർക്കി അറിയിച്ചു. ഇതിനു പുറമേ 65 രാജ്യങ്ങളിൽനിന്നെത്തിയ 2,660 പേരെയും ദുരന്തമേഖലകളിലേക്ക് അയച്ചിട്ടുണ്ട്. ഇവരെ സഹായിക്കുന്നവരുടെ എണ്ണംകൂടി കൂട്ടിയാൽ 24,000 പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. 629 ക്രെയിനുകളും 360 വാഹനങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്. ദുരന്തമേഖലയിൽ 41,504 കൂടാരങ്ങളും മൂന്നു ലക്ഷം പുതപ്പുകളും എത്തിച്ചു.
വീണ്ടും ഭൂകന്പം
തുർക്കിയിൽ ഇന്നലെ വീണ്ടും ശക്തമായ ഭൂകന്പമുണ്ടായി. സെൻട്രൽ തുർക്കിയിലെ ഗോൾബാസി പട്ടണത്തിനടുത്തുണ്ടായ ഭൂകന്പം 5.5 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാൽ തീവ്രത 5.6 ആണെന്ന് ഫ്രാൻസിലെ യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറഞ്ഞു.
ഭൂകന്പബാധിത മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. തുർക്കിയിലെ ഒസ്മാനി, ഹതായ്, അദിയാമൻ മേഖലകളിൽ ഇന്റർനെറ്റ് ഇല്ല.
സഹായിക്കാൻ ഒറ്റക്കെട്ടായി...
തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഒത്തൊരുമിച്ച് അന്താരാഷ്ട്ര സമൂഹം. ഇന്ത്യ, യുഎസ്, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ചൈന, ദക്ഷിണകൊറിയ തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും വിവിധ തരത്തിലുള്ള സഹായം പ്രഖ്യാപിച്ചു. തെരച്ചിലിനുള്ള സംഘവും ഉപകരണങ്ങളും മരുന്നുമെല്ലാം ഇരുരാജ്യങ്ങളിലും എത്തിത്തുടങ്ങി. സിറിയയും തുർക്കിയും നേരത്തേ തന്നെ അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിരുന്നു.
27 അംഗ യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ഉപഗ്രഹത്തിന്റെ സേവനം ഭൂകന്പബാധിത പ്രദേശങ്ങൾക്കു മാത്രമായി നീക്കിവച്ചു. യൂണിയനിലെ 13 രാജ്യങ്ങൾ മറ്റു തരത്തിലുള്ള സഹായങ്ങളും നല്കും.
നാറ്റോ അംഗംകൂടിയായ തുർക്കിയെ സഹായിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ പ്രത്യേക നീക്കങ്ങൾ നടക്കു ന്നു. ലോസ് ആഞ്ചലസ് അഗ്നിശമന സേനയിലെ പരിശീലനം ലഭിച്ച നായകൾക്കൊപ്പം നൂറംഗ സംഘത്തെ തുർക്കിയിലേക്ക് അയച്ചു.
റഷ്യൻ ദുരന്തനിവാരണ വകുപ്പിലെ തെരച്ചിൽ സംഘങ്ങൾ ഉടൻതന്നെ സിറിയയിൽ എത്തിച്ചേരും. നിലവിൽ സിറിയയിൽ വിന്യസിച്ചിട്ടുള്ള റഷ്യൻ സേനയിലെ 300 അംഗങ്ങളെ തെരച്ചിലിനായി നിയോഗിച്ചുകഴിഞ്ഞു. റഷ്യയുടെ സഹായം സ്വീകരിക്കുമെന്നു തുർക്കിയും അറിയിച്ചിട്ടുണ്ട്.
ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെട്ട 150 അംഗ സംഘത്തെ തുർക്കിയിലേക്ക് അയയ്ക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ശത്രുതയിൽ തുടരുന്ന സിറിയയെ സഹായിക്കാനും തയാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തുർക്കിയുടെ പരന്പരാഗത ശത്രുരാജ്യമായ ഗ്രീസ് 21 അംഗ സംഘത്തെ അയച്ചിട്ടുണ്ട്.
ഇറാനിൽനിന്നും ഇറാക്കിൽനിന്നുമുള്ള സഹായങ്ങൾ സിറിയയിൽ എത്തിച്ചേർന്നു. 70 ടൺ ഭക്ഷണം, മരുന്നുകൾ പുതപ്പുകൾ മുതലായവയാണ് ഇറാക്ക് നല്കിയത്.
ബ്രിട്ടൻ, ചൈന, പാക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജപ്പാൻ മുതലായ രാജ്യങ്ങൾ ധനസഹായം, തെരച്ചിൽ സംഘം തുടങ്ങിയവ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ രക്ഷാപ്രവർത്തകരും
രക്ഷാപ്രവർത്തകർക്കൊപ്പം ദുരിതാശ്വാസ സഹായവും തുർക്കിയിലേക്ക് അയച്ചതായി വിദേശകാര്യമന്ത്രാലയം ഡൽഹിയിൽ അറിയിച്ചു. മരുന്നുകൾ, നായകൾ ഉൾപ്പെട്ട തെരച്ചിൽ സംഘം, തുരക്കാനുള്ള ഡ്രിൽ മെഷീനുകൾ തുടങ്ങിയവയുമായി ആദ്യസംഘത്തെയാണ് അയച്ചിരിക്കുന്നത്.
ഡൽഹിയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനൽ ഇന്ത്യക്കു നന്ദി അറിയിച്ചു. അവശ്യസമയത്ത് ഉപകരിക്കുന്നവരാണ് യഥാർഥ സുഹൃത്തെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.