യുഎസിന്റെ ആളില്ലാ ചാരവിമാനത്തെ റഷ്യൻ യുദ്ധവിമാനം ഇടിച്ചുവീഴ്്ത്തി
Thursday, March 16, 2023 12:27 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നോടു ചേർന്ന കരിങ്കടലിനു മുകളിൽ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു-9 റീപ്പർ ഡ്രോണിനെ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി. യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം അമേരിക്കൻ, റഷ്യൻ സേനകൾ ആദ്യമായി മുഖാമുഖം വന്ന സംഭവം ഒട്ടേറെ ആശങ്കകൾക്കു വഴിതുറന്നു.
അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തിൽ നല്കുന്നത്. കരിങ്കടലിലെ അന്താരാഷ്ട്ര മേഖലയിൽ പതിവുള്ള നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിനു നേർക്ക് റഷ്യയുടെ രണ്ട് സുഖോയ് -27 യുദ്ധവിമാനങ്ങൾ വന്നുവെന്നാണു പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞത്.
ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ പതിനൊന്നര മുതൽ 30-40 മിനിട്ടു നീണ്ട സംഭവത്തിൽ റഷ്യൻ യുദ്ധവിമാനങ്ങൾ ഡ്രോണിനു മുകളിൽ ഇന്ധനം ചോർത്തി. ഒരു യുദ്ധവിമാനം ഡ്രോണിന്റെ പ്രൊപ്പല്ലർ ഇടിച്ചുതകർത്തു. നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോണിനെ കടലിലേക്കു വീഴ്ത്തുകയായിരുന്നു. റഷ്യൻ യുദ്ധവിമാനത്തിനു തകരാർ ഉണ്ടായെങ്കിലും അതു നിലത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, യുഎസ് ഡ്രോണിനെ തടയാൻ വേണ്ടിയാണു സുഖോയ് യുദ്ധവിമാനങ്ങൾ ശ്രമിച്ചതെന്നും ഇതിനിടെ ഡ്രോണിനു നേർക്ക് ആയുധപ്രയോഗമോ കൂട്ടിയിടിയോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
കരിങ്കടലിൽ എവിടെവച്ചായിരുന്നു സംഭവമെന്നത് ഇരു വിഭാഗവും പുറത്തുവിട്ടിട്ടില്ല. 2014ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രിമിയയിലെ സെവാസ്തപോൾ നാവിക ആസ്ഥാനത്തിനു സമീപമായിരുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്നേകാൽ കോടി ഡോളർ വിലയും ഒരു വിമാനത്തിന്റെയത്ര വലിപ്പവുമുള്ള ഡ്രോണിനെ കടലിൽനിന്നു വീണ്ടെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ ഭാഗത്തുനിന്ന് അറിയിപ്പുണ്ടായിട്ടില്ല. റഷ്യക്ക് ഡ്രോണിനെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു പെന്റഗൺ വക്താവ് പറഞ്ഞത്. എന്നാൽ, ഡ്രോണിന്റെ ഒട്ടേറെ ഭാഗങ്ങൾ റഷ്യൻ നാവികസേന കണ്ടെടുത്തതായി ചില റിപ്പോർട്ടുകളിൽ പറയുന്നു.
റഷ്യൻ സൈനികനീക്കങ്ങൾ കണ്ടെത്തി യുക്രെയ്നു നല്കുന്നതിൽനിന്നു യുഎസിനെയും പാശ്ചാത്യശക്തികളെയും പിന്തിരിപ്പിക്കാനായി റഷ്യ മനഃപൂർവം ഡ്രോൺ നശിപ്പിച്ചതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. യുഎസിന്റെയും സഖ്യകക്ഷികളുടെയും വിമാനങ്ങൾ അന്താരാഷ്ട്ര വ്യോമമേഖലയിൽ പറക്കുന്നത് ഇനിയും തുടരുമെന്നാണു പെന്റഗൺ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാഷിംഗ്ടൺ ഡിസിയിലെ റഷ്യൻ അംബാസഡർ അനത്തോളി ആന്റനോവിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. അമേരിക്കൻ ഡ്രോൺ ചാരപ്രവർത്തനം നടത്തുകയായിരുന്നുവെന്നും ശത്രുതാപരമായ നീക്കങ്ങളിലൂടെ റഷ്യയെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആന്റനോവ് ആവശ്യപ്പെട്ടു.
എംക്യു-9 റീപ്പർ ഡ്രോൺ
അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിന്റെയത്ര വലിപ്പമുള്ള വലിയ ഡ്രോൺ. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഇതിൽ ഹെൽഫയർ മിസൈലുകളും മറ്റ് ആയുധങ്ങളും ഘടിപ്പിക്കാം. 15 കിലോമീറ്റർ ഉയരത്തിൽ 2,500 കിലോമീറ്റർ വരെ പറക്കും.
പൈലറ്റ്, കാമറ അടക്കമുള്ള സെന്ററുകൾ നിയന്ത്രിക്കുന്നയാൾ എന്നിവർ ചേർന്നാണ് പ്രവർത്തിപ്പിക്കുന്നത്. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും വ്യാപകമായി ഉപയോഗിച്ചിരുന്നു. 3.2 കോടി ഡോളറാണു വില.