ഇസ്രയേലിന്റെ ഭാഗത്തും നഷ്ടമുണ്ട്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1,170 പേരാണു മരിച്ചത്. യുദ്ധത്തിൽ 600 സൈനികർ മരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അക്രമസംഭവങ്ങളിൽ പട്ടാളക്കാരും സിവിലിയന്മാരുമായി 17 ഇസ്രേലികൾ മരിച്ചു.
ലബനനിലെ ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിൽ നടത്തുന്ന ആക്രമണത്തിൽ എട്ട് സിവിലിയന്മാരും പത്തു സൈനികരും മരിച്ചു. ഇസ്രയേൽ ലബനനിൽ നടത്തിയ തിരിച്ചടിയിൽ 359 പേരാണു മരിച്ചത്. ലബനനിലെയും ഇസ്രയേലിലെയും അതിർത്തി പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയിരിക്കുന്നു. സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 23 ഹിസ്ബുള്ള ഭീകരരും കൊല്ലപ്പെട്ടു.
ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ 250 പേരിൽ നൂറോളം പേർ നവംബറിലെ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ മോചിതരായിരുന്നു. ഭീകരരുടെ കസ്റ്റഡിയിൽ അവശേഷിക്കുന്ന 129 പേരിൽ 34 പേർ മരണപ്പെട്ടിരിക്കാമെന്നാണ് അനുമാനം. 12 മൃതദേഹങ്ങൾ ഇസ്രയേൽ വീണ്ടെടുത്തിട്ടുണ്ട്.
ഹമാസ്-ഇസ്രയേൽ യുദ്ധം പശ്ചിമേഷ്യ മുഴുവൻ വ്യാപിക്കുമെന്ന ഭീതി ഇപ്പോഴും തുടരുന്നു. സിറിയൻ തലസ്ഥാനത്തെ നയതന്ത്ര കാര്യാലയത്തിൽ ഏഴ് വിപ്ലവഗാർഡ് ഓഫീസർമാർ കൊല്ലപ്പെട്ട ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.