ഇമാമിനെ നാടുകടത്തി
Sunday, April 21, 2024 1:33 AM IST
തുളൂസ്: യഹൂദവിരോധം പ്രകടിപ്പിക്കുന്ന ഹദീസ് ഉദ്ധരിച്ചതിന്റെ പേരിൽ1985 മുതൽ ഫ്രാൻസിൽ താമസിക്കുന്ന ഇമാമിനെ കഴിഞ്ഞ വെള്ളിയാഴ്ച മാതൃരാജ്യമായ അൾജീരിയയിലേക്കു നാടുകടത്തി.
ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമാനെൻ ഒപ്പുവച്ച ഉത്തരവുപ്രകാരം വെള്ളിയാഴ്ച രാവിലെ ഇമാം മൊഹമ്മദ് താത്തായിയെ അറസ്റ്റ് ചെയ്യുകയും ഉച്ചകഴിഞ്ഞു വിമാനമാർഗം അൾജീരിയയിൽ എത്തിക്കുകയുമായിരുന്നു.
തുളൂസിലെ അൽ നൂർ മോസ്കിൽ ഇമാമായിരുന്ന താത്തായിയുടെ പൗരത്വത്തിനുള്ള അപേക്ഷ 2002ലും 2007ലും തിരസ്കരിച്ചിരുന്നു. ഫ്രഞ്ച് ഭാഷയിലുള്ള പരിജ്ഞാനക്കുറവായിരുന്നു കാരണം. ദ്വിഭാഷിയെ വച്ചാണ് ഇമാം ഫ്രഞ്ച് അധികാരികളോടു സംസാരിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 ജൂണിൽ മോസ്കിന്റെ ഉദ്ഘാടനവേളയിൽ യഹൂദരും മുസ്ലിംകളും തമ്മിലുള്ള അന്തിമയുദ്ധത്തെപ്പറ്റി ഉദ്ധരിച്ച ഹദീസിന്റെ പേരിലാണ് ഇപ്പോഴത്തെ പുറത്താക്കൽ.
ഈ ഹദീസ് മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷത്തിനും യഹൂദർക്കെതിരേയുള്ള വിവേചനത്തിനും കാരണമാകുമെന്ന് ആരോപിച്ച് 2018 സെപ്റ്റംബറിലാണ് കേസ് ആരംഭിച്ചത്. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ വ്യാഖ്യാനമാണെന്നും അറബിഭാഷയിൽനിന്നുള്ള തെറ്റായ തർജമയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.
2017 ൽ പ്രസിഡന്റ് ട്രംപ് ജറൂസലെമിനെ തലസ്ഥാനമായി അംഗീകരിച്ചതിനെ വിമർശിച്ചപ്പോഴും ഇമാം യഹൂദവിദ്വേഷം പ്രകടിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.
ഹമാസ് ഭീകരന്മാർ ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചതിനു ശേഷം ഫ്രാൻസിൽ യഹൂദവിരോധം ശക്തമായി. ഇമാമിനെ പുറത്താക്കുന്നതിനുള്ള തീരുമാനം മാർച്ച് 15ന് എടുത്തിരുന്നു. ഏപ്രിൽ അഞ്ചിന് ആഭ്യന്തരമന്ത്രി ഒപ്പുവച്ചു. 19ന് നടപ്പാക്കുകയും ചെയ്തു.