വീട്ടുജോലിക്കാർക്ക് പീഡനം: ഹിന്ദുജ കുടുംബത്തിലെ നാലു പേർക്ക് തടവുശിക്ഷ
Sunday, June 23, 2024 1:15 AM IST
ജനീവ: ഇന്ത്യയിൽനിന്നെത്തിച്ച വീട്ടുജോലിക്കാർക്ക് വേതനം കൊടുക്കാതെ ചൂഷണം ചെയ്തുവെന്ന കേസിൽ ഹിന്ദുജ കുടുംബത്തിലെ നാല് അംഗങ്ങൾക്ക് സ്വിസ് കോടതി തടവുശിക്ഷ വിധിച്ചു.
ഇന്ത്യൻ വംശജരും ബ്രിട്ടനിലെ ഏറ്റവും വലിയ സന്പന്നകുടുംബവും കൂടിയായ ഹിന്ദുജമാരിലെ പ്രകാശ്- കമൽ ദന്പതികൾ, ഇവരുടെ മകൻ അജയ്, ഭാര്യ നർമദ എന്നിവർക്ക് നാലു മതുൽ നാലര വരെ വർഷം തടവാണ് ലഭിച്ചത്. അതേസമയം ഇവർക്കെതിരേ ചുമത്തിയ ‘വളരെ ഗുരുതരമായ മനുഷ്യക്കടത്ത് കുറ്റം’ നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.
ശിക്ഷ ഉടൻ നടപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. കമൽ ഹിന്ദുജ മോണക്കോയിലെ ആശുപത്രിയിലാണെന്നും മറ്റു മൂന്ന് പ്രതികൾ ഇവരുടെ അടുത്താണെന്നുമുള്ള വാദം അംഗീകരിച്ചാണിത്.
ജനീവയിലെ വസതിയിൽ ജോലിക്കായി ഇന്ത്യയിൽനിന്നെത്തിച്ച മൂന്നു പേർക്ക് നാമമാത്ര വേതനം നല്കി, പാസ്പോർട്ട് പിടിച്ചുവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹിന്ദുജമാർക്കെതിരേ തെളിഞ്ഞത്. ജോലിക്കാർക്കു നല്കുന്നതിനേക്കാൾ തുക വളർത്തുനായയ്ക്കു ചെലവാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുജ കുടുംബത്തിന്റെ മൊത്തം ആസ്തി 3,700 കോടി ഡോളറാണ്. കേസിൽ അപ്പീൽ നല്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു. എഴുപതിനു മുകളിൽ പ്രായമുള്ള പ്രകാശ്-കമൽ ഹിന്ദുജമാർ വിചാരണയ്ക്കു ഹാജരായിരുന്നില്ല. മകനും മരുമകളും വിധി കേൾക്കാനും ഉണ്ടായിരുന്നില്ല.