ഇമ്രാന്റെ പാർട്ടിയെ നിരോധിക്കാൻ പാക് സർക്കാർ
Tuesday, July 16, 2024 1:52 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫിനെ നിരോധിക്കുമെന്ന് പാക്കിസ്ഥാൻ സർക്കാർ.
ഇമ്രാൻ ഖാന്റെ പാർട്ടി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാരോപിച്ചാണു നിരോധനം. പാർട്ടി രാജ്യദ്രോഹ പ്രവർത്തനം നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നു വാർത്താവിതരണമന്ത്രി അത്താവുള്ള തരാർ അവകാശപ്പെട്ടു.
വിദേശ ഫണ്ടിംഗ് കേസ്, മേയ് ഒന്പതിലെ കലാപം, യുഎസിൽ പാസാക്കിയ പ്രമേയം എന്നിവ കണക്കിലെടുക്കുന്പോൾ ഇമ്രാന്റെ പാർട്ടിയെ നിരോധിക്കുന്നതിനു വിശ്വസിനീയമായ തെളിവുകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇമ്രാൻ ഖാന്റെ പാർട്ടിക്ക് ദേശീയ നിയമസഭയിൽ 20ലധികം സംവരണ സീറ്റുകൾക്ക് അർഹതയുണ്ടെന്നു പാക്കിസ്ഥാൻ സുപ്രീംകോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. ഇതോടെ ഇമ്രാന്റെ പാർട്ടി 109 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയാവും. ഇതിനു പിന്നാലെയാണ് പാർട്ടി നിരോധിക്കാനുള്ള അടിയന്തര നടപടിയിലേക്കു സർക്കാർ കടന്നത്.
വിവിധ കേസുകളിൽ വിചാരണ നേരിടുന്ന ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടി ജയിലിൽ തടവിലാണ്. കഴിഞ്ഞ ദിവസം വിവാഹ കേസിൽ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ മറ്റുപല കേസുകളിൽ വിചാരണ തുടരുന്നതിനാൽ അദ്ദേഹത്തിനു ജയിൽമോചനം സാധ്യമല്ല.