ഇന്ത്യൻവിപണി നിക്ഷേപകർക്കു പ്രതീക്ഷ പകർന്ന് മുന്നേറി. കഴിഞ്ഞ ലക്കം സൂചിപ്പിച്ചപോലെ വാരത്തിന്റെ രണ്ടാം പകുതിയിലാണ് പുൾ ബാക്ക് റാലിക്ക് തുടക്കമായത്. പത്ത് ദിവസം നീണ്ട തിരിച്ചടിയിൽ ബോംബെ സെൻസെക്സ് 36,966 പോയിന്റിൽ താങ്ങ് കണ്ടെത്തി. ശക്തമായ ആ താങ്ങ് നേട്ടമാക്കി മാറ്റാൻ വാരമധ്യം ഫണ്ടുകൾ ഉത്സാഹിച്ചു. സെൻസെക്സ് 467 പോയിന്റും നിഫ്റ്റി 128 പോയിന്റും നേട്ടത്തിലാണ്.
എക്സിറ്റ് പോളുകൾ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ സെൻസെക്സും നിഫ്റ്റിയും ഒന്ന്‐ഒന്നര ശതമാനം ഇന്ന് മുന്നേറാം. അതേസമയം ഈവാരം സൂചികയിൽ വൻ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. വ്യാഴാഴ്ച തെരഞ്ഞടുപ്പ് ഫലം പുറത്തുവരും. വിദേശ നിക്ഷേപകർ രംഗത്തുണ്ടങ്കിലും വിനിമയവിപണിയിൽ രൂപ സമ്മർദത്തിൽ അകപ്പെട്ടതും ഇന്ത്യ വോളാറ്റിലിറ്റി ഇൻഡക്സ് അപകടകരമാം വിധം ഉയർന്നതും ആശങ്ക പരത്തുന്നു. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും നിഷേപകരുടെ ആത്മവിശ്വാസത്തിനുമേൽ വെല്ലുവിളി ഉയർത്തുന്നു.
വോളാറ്റിലിറ്റി ഇൻഡക്സ് 29.34 വരെ ഉയർന്ന ശേഷം വാരാന്ത്യം 28.07 ലാണ്. വിദേശനിക്ഷേപം ഉയർന്ന മാർച്ചിൽ സൂചിക 17 ലായിരുന്നു. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ സൂചിക വീണ്ടും ഉയരാം. എന്നാൽ വാരമധ്യത്തോടെ 26.15നു താഴെ ഇടം കണ്ടത്താനായാൽ വിദേശനിക്ഷേപം വീണ്ടും ഉയരാം.
ബോംബെ സെൻസെക്സ് 37,463 പോയിന്റിൽനിന്ന് 37,570 ലേക്ക് തുടക്കത്തിൽ ഉയർന്നങ്കിലും ചെവ്വാഴ്ച സൂചിക 36,967 ലേക്ക് ഇടിഞ്ഞു. കഴിഞ്ഞവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 36,966ലെ സപ്പോർട്ട് അതിശക്തമായ തിരിച്ചുവരവിനും ഒപ്പം ഒരു ബുൾ തരംഗത്തിനും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവസരം ഒരുക്കി. മൂന്ന് ദിവസംകൊണ്ട് സെൻസെക്സ് മുന്നേറിയത് 1036 പോയിന്റ്. വാരാന്ത്യം 38,001 പോയിന്റ് വരെ കുതിച്ച ബിഎസ്ഇ ക്ലോസിംഗിൽ 37,930 ലാണ്.
സെൻസെക്സിന് ഈ വാരം ആദ്യ പ്രതിരോധം 38,299 ലാണ്. ഇത് മറികടന്നാൽ 38,668 വീണ്ടും തടസം നേരിടാം. തെരഞ്ഞടുപ്പു രംഗത്തു നിന്നുള്ള അനുകൂല വാർത്തകൾക്ക് സൂചികയെ 39,704‐40,740 പോയിന്റിലേക്ക് ഉയർത്താനാവും. അതേസമയം, തിരിച്ചടി നേരിട്ടാൽ 37,263‐36,596 പോയിന്റിൽ താങ്ങുണ്ട്. മറ്റ് സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, എംഎസിഡി എന്നിവ സെല്ലിംഗ് മൂഡിലാണ്. എന്നാൽ, പാരാബോളിക് എസ്എആർ, സ്റ്റോക്കാസ്റ്റിക്ക് ആർഎസ് ഐ എന്നിവ ബുള്ളിഷാണ്.
നിഫ്റ്റി തിരിച്ചടികളിൽനിന്ന് കൈവരിച്ച കരുത്തുമായി 11,400 ന് മുകളിൽ ഇടം കണ്ടത്തി. 11,270 ൽ നിന്ന് മുൻവാരം സൂചിപ്പിച്ച 11,140ലെ ആദ്യ താങ്ങ് തകർത്ത് 11,116വരെ ഇടിഞ്ഞശേഷം വ്യാപാരാന്ത്യം 11,407 ലാണ്. ഇന്ന് ആദ്യ തടസം 11,516 ലാണ്. ഇതു മറികടന്നാൽ 11,626 ലേക്ക് ഉയരാനുള്ള കരുത്ത് കണ്ടെത്തുമെങ്കിലും 11,760 ൽ വീണ്ടും പ്രതിരോധം നേരിടാം. ഫണ്ടുകൾ പ്രതീക്ഷിക്കുന്ന തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നാൽ റിക്കാർഡ് പ്രകടനത്തിലുടെ 11,936 ലേക്ക് നിഫ്റ്റി കുതിക്കും. സൂചികയ്ക്ക് 11,206-11,006ൽ സപ്പോർട്ടുണ്ട്. ഡെയ്ലി വീക്കിലി ചാർട്ടുകളിൽ ആർഎസ്ഐ ന്യൂട്രൽ റേഞ്ചിലാണ്.
വാരാന്ത്യം മുൻനിര ഇൻഡക്സുകൾ ഒരു ശതമാനം കുതിച്ചതിനിടയിൽ ഊഹക്കച്ചവടക്കാർ ഷോട്ട് പൊസിഷനുകൾ കുറച്ചു. എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചുള്ള ആശങ്കളും ഇതിനു കാരണമായി. രണ്ടാഴ്ചകളിലെ ശക്തമായ വിൽപന സമ്മർദവും പൊസിഷനുകൾ നിലനിർത്തുന്നതിൽനിന്ന് ഇടപാടുകാരെ പിൻതിരിപ്പിച്ചു. ഈ മാസം ഇൻഡക്സുകൾ ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞു. എന്തായാലും എക്സിറ്റ് ഫലങ്ങൾ ഇന്നും നാളെയും വിപണിയെ ഉഴുതുമറിക്കാം.
വാരാന്ത്യ ദിനത്തിൽ മാത്രം വിദേശഓപ്പറേറ്റർമാർ ഏതാണ്ട് 1050 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം അവർ 6399 കോടി രൂപയുടെ ബാധ്യതകൾ ഒഴിവാക്കി. ആഭ്യന്തര ഫണ്ടുകൾ വാരാന്ത്യം 1800 കോടി രൂപ നിക്ഷേപിച്ചു. മേയിൽ അവർ 8800 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 69.99ൽനിന്ന് തിങ്കളാഴ്ച 70.62 ലേക്ക് ഇടിഞ്ഞശേഷം 70.27 ലാണ്. രൂപയ്ക്ക് 68.99ൽ താങ്ങും 71.38ൽ പ്രതിരോധവുമുണ്ട്.
പ്രമുഖ കറൻസികൾക്കു മുന്നിൽ ഡോളർ കൈവരിച്ച നേട്ടം കമോഡിറ്റി മാർക്കറ്റിൽ ചാഞ്ചാട്ടം സൃഷ്ടിച്ചു. ക്രൂഡ് ഓയിൽ ബാരലിന് 72.03 ഡോളറിലാണ്. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1289 ഡോളറിൽനിന്ന് 1303വരെ കയറിയ അവസരത്തിൽ ഡോളർ സൂചിക, മികവിലേക്ക് തിരിഞ്ഞതു ഫണ്ടുകളെ വിൽപ്പനക്കാരാക്കി.
വാരാന്ത്യം 1275 ഡോളറിലേക്ക് ഇടിഞ്ഞ സ്വർണം ക്ലോസിംഗ് വേളയിൽ 1277 ലാണ്. ഈവാരം 1269 ഡോളറിൽ താങ്ങും 1301 ഡോളറിൽ പ്രതിരോധവുമുണ്ട്.
ഓഹരി അവലോകനം / സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.