വാഹനവില്പന റിവേഴ്സ് ഗിയറിൽ
Thursday, July 11, 2019 11:11 PM IST
മുംബൈ: വാഹനവിപണന രംഗത്തെ തളർച്ച കൂടുതൽ രൂക്ഷമായി. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ രാജ്യത്തെ വാഹന വില്പന 12 ശതമാനം താണു. 2008 -09 കാലഘട്ടത്തിലെ(ഓക്ടോബർ- ഡിസംബർ) 17 ശതമാനം തളർച്ചയ്ക്കു ശേഷമുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ഇടിവാണിത്.
വില്പന രംഗത്തെ മാന്ദ്യം തുടർക്കഥയായതോടെ വാഹന നിർമാതാക്കളെല്ലാം തന്നെ ഉത്പാദനം വലിയതോതിൽ കുറച്ചിരുന്നു. ചെലവ് കുറയ്ക്കാൻ പല കന്പനികളും ജീവനക്കാരെ പിരിച്ചുവിടാനും തുടങ്ങിയതായാണു റിപ്പോർട്ടുകൾ.
പിടിച്ചുനിൽക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും പല ഡീലർഷിപ്പുകളും പ്രവർത്തനം അവസാനിപ്പിച്ചെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.
പാസഞ്ചർ വാഹനങ്ങളുടെ വില്പനയിൽ 18 ശതമാനം ഇടിവാണ് ഏപ്രിൽ- ജൂണ്‍ ത്രൈമാസത്തിലുണ്ടായിരിക്കുന്നത്. 2001 കാലഘട്ടത്തിലെ മൂന്നാം ത്രൈമാസത്തിലുണ്ടായ 23 ശതമാനത്തിന്റെ ഇടിവിനു ശേഷമുണ്ടാകുന്ന ഏറ്റവും രൂക്ഷമായ താഴ്ചയാണിത്. ഇരു ചക്രവാഹന വില്പന 12 ശതമാനമാണ് താണത്. 2008- 09ലെ മൂന്നാം പാദത്തിലെ 15 ശതമാനം താഴ്ചയ്ക്കു ശേഷമുള്ള ഏറ്റവും കനത്ത വീഴ്ചയ്ക്കാണ് ഇരുചക്ര വാഹനരംഗം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിനെ സംബന്ധിച്ച ആശങ്കകളും ബിഎസ് 6 നിബന്ധനകളുമൊക്കെ വാഹനവിപണന രംഗത്തെ ബാധിച്ചതായി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് എംഡി എൻ. രാജ പറഞ്ഞു.
ഏറെ പ്രതീക്ഷകളോടെ എത്തിയ മാരുതിയുടെ ന്യു വാഗണ്‍ ആർ, നിസാന്റെ കിക്സ്, ഹുണ്ടായ്യുടെ വെന്യു, സാൻട്രോ ഹാച്ച് തുടങ്ങിയ മോഡലുകൾക്കും വിപണിയിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.