ഓഹരി അവലോകനം / സോണിയ ഭാനു
വിദേശഫണ്ടുകൾ ഇന്ത്യയിൽ വില്പനയ്ക്കുതന്നെയാണ് പോയവാരവും മുൻതൂക്കം നല്കിയത്. ഡെയ്ലി ചാർട്ടിൽ സെൻസെക്സും നിഫ്റ്റിയും ബിയറിഷ് മൂഡിൽ നീങ്ങുന്നതാണ് വിദേശ ഓപ്പറേറ്റർമാരെ ബാധ്യതകൾ കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത്. വിദേശ ഇടപാടുകാർക്ക് ബജറ്റിൽ ഏർപ്പെടുത്തിയ ടാക്സ് ധനമന്ത്രാലയം ഒഴിവാക്കിയത് നേരത്തെ സൂചികയിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചെങ്കിലും മുന്നേറ്റം താത്കാലികം മാത്രമാകുമെന്ന കാര്യം മുൻവാരത്തിൽ വ്യക്തമാക്കിയിരുന്നു.
ഓഹരിവിപണിയിൽ ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങി. മുഹറമായതിനാൽ ചൊവാഴ്ച മാർക്കറ്റ് അവധിയാണ്. ഈ വാരവും ട്രേഡിംഗ് നാല് ദിവസങ്ങളിൽ ഒതുങ്ങും. സെൻസെക്സ് 351 പോയിന്റും നിഫ്റ്റി 77 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. സാന്പത്തികരംഗത്തെ പ്രതിസന്ധികൾക്ക് അയവുവന്നാൽ മാത്രമേ ഓഹരിസൂചികയിൽ പുത്തൻ ഉണർവിന് സാഹചര്യം ഉടലെടുക്കൂ.
ഏഷ്യൻ രാജ്യങ്ങളിൽ വിദേശ ഓപ്പറേറ്റമാർ ബാധ്യതകൾ പണമാക്കുന്നുണ്ട്. അവർ ഇന്ത്യൻ ഓഹരിയിലും കടപ്പത്രത്തിലുമായി 33,348 കോടി രൂപയുടെ വില്പനയാണ് മൂന്നു മാസം നടത്തിയത്. ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും വിദേശ ഓപ്പറേറ്റർമാർ വില്പനക്കാരാണ്. അമേരിക്ക-ചൈന വ്യാപാരയുദ്ധമാണ് ഏഷ്യൻ മാർക്കറ്റുകളെ സമ്മർദത്തിലാക്കിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ ഏതാണ്ട് 55 ശതമാനം ഏഷ്യൻ കമ്പനികൾക്കും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല.
ഫോറെക്സ് മാർക്കറ്റിൽ രൂപ വീണ്ടും തളർന്നു. 71.73ൽനിന്ന് വിനിമയനിരക്ക് 72.40 വരെ ഇടിഞ്ഞു. 72.50 ൽ പ്രതിരോധമുണ്ടന്ന് മുൻവാരം സൂചന നല്കിയിരുന്നു.മൂല്യത്തകർച്ച തടയാൻ കേന്ദ്രം നടത്തിയ നീക്കങ്ങളെത്തുടർന്ന് വാരാന്ത്യം രൂപ 71.62ലാണ്. ഒരു മാസത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 3.9 ശതമാനം ഇടിവ്.
രൂപയുടെ മൂല്യത്തകർച്ച പക്ഷേ കയറ്റുമതിക്കു മുൻതൂക്കം നല്കുന്ന ഐടി, ഫാർമ കന്പനികൾക്ക് നേട്ടമായി. ഐടി മേഖല ഓഗസ്റ്റിൽ 4.4 ശതമാനവും ഫാർമ വിഭാഗം 1.77 ശതമാനവും വളർന്നു. പിന്നിട്ട ഏതാനും ത്രൈമാസ പ്രവർത്തനഫലങ്ങളിൽ ടെക്നോളജി മേഖലയുടെ വളർച്ചയ്ക്ക് രൂപയുടെ മൂല്യത്തകർച്ച നിർണായക പങ്ക് വഹിച്ചു.
ഇതിനിടെ ചൈനയുടെ വിദേശനാണ്യ കരുതൽ ശേഖരം ഉയർന്നതായി ശനിയാഴ്ച ചൈനീസ് കേന്ദ്രബാങ്കിന്റെ വെളിപ്പെടുത്തൽ ആഗോള സാന്പത്തികമേഖലയിൽ ആശ്ചര്യമുളവാക്കി. അമേരിക്കയുമായുള്ള വ്യാപാരപ്രതിസന്ധികൾ മൂലം കരുതൽ ശേഖരം കുറയുമെന്ന നിഗമനത്തിലായിരുന്നു ലോകരാജ്യങ്ങൾ.
എന്നാൽ, കരുതൽ ധനം 350 കോടി ഡോളർ ഉയർന്ന് 3.1072 ലക്ഷം കോടി ഡോളറിലെത്തി. നാണയമായ യുവാൻ 25 വർഷത്തിനിടെ ഏറ്റവും കടുത്ത പ്രതിസന്ധിയിൽ നീങ്ങവേയാണ് വിദേശനാണ്യ ശേഖരം അപ്രതീക്ഷിതമായി ഉയർന്നത്.
1994നു ശേഷം ആദ്യമായി ചൈന കറൻസി മാനിപ്പുലേറ്റ് ചെയ്തുവെന്ന വാദവുമായി വാഷിംഗ്ടൺ രംഗത്തെത്തി. ഏതായാലും കറൻസി മാർക്കറ്റിലെ ചലനങ്ങൾ വരും ദിനങ്ങളിലും ഓഹരിവിപണികളിൽ ചാഞ്ചാട്ടം സൃഷ്ടിക്കും.
രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി വിലയിരുത്തിയാൽ നടപ്പുവർഷം ഓഹരിസൂചിക പുതിയ റിക്കാർഡുകൾ സൃഷ്ടിക്കാനുള്ള സാധ്യത ഉണ്ടാവില്ല. വാഹനമേഖലയെ ബാധിച്ച മാന്ദ്യം മറ്റു മേഖലകളെയും പിടികൂടുന്ന അവസ്ഥയാണ്.
പ്രതിദിന ചാർട്ടിൽ നിഫ്റ്റി സെല്ലിംഗ് മൂഡിൽ തുടരുന്നു. സൂചിക ഉയർന്ന നിലവാരമായ 10,967ൽനിന്ന് 10,746 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 10,946 പോയിന്റിലാണ്. ഈ വാരം നിഫ്റ്റിക്ക് 11,026ലും 11,107ലും പ്രതിരോധമുണ്ട്. വില്പനസമ്മർദം വീണ്ടും ഉടലെടുത്താൽ 10,805ലും 10,665ലും താങ്ങ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്സിന് 37,188 പോയിന്റിൽ തുടങ്ങിയ തകർച്ച 36,400 റേഞ്ച് വരെ തുടർന്നു. എന്നാൽ വാരാന്ത്യം അല്പം മികവിൽ 36,982 പോയിന്റിലാണ്. ഈ വാരം ആദ്യ പ്രതിരോധമായ 37,310 ലേക്ക് ഉയരാനായില്ലെങ്കിൽ 36,531-36,080ലേക്ക് പരീക്ഷണങ്ങൾ തുടരാം. അതേസമയം, ആദ്യതടസം തകർക്കാനായാൽ 37,638ലേക്ക് ചുവടുവയ്ക്കാമെങ്കിലും ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുമെന്നത് വിപണിയിലെ ആവേശത്തെ ബാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.