ഫ്രാൻസിലെ നികുതി തർക്കം: ഗൂഗിളിന് പിഴ 7,000 കോടി രൂപ
Friday, September 13, 2019 11:46 PM IST
പാരീസ്: ഫ്രാൻസുമായുള്ള നികുതി തർക്കത്തിനൊടുവിൽ പിഴയൊടുക്കാമെന്ന് അമേരിക്കൻ ടെക് ഭീമൻ ഗൂഗിൾ സമ്മതിച്ചു. 100 കോടി ഡോളർ (ഏകദേശം 7000 കോടി രൂപ) പിഴയായി അടയ്ക്കാമെന്നാണ് ഗൂഗിൾ കോടതിയെ അറിയിച്ചത്.
നികുതിവെട്ടിപ്പു നടത്തിയതിന്റെ പിഴയായി 50 കോടി ഡോളറും ബാക്കി തുക ഫ്രഞ്ച് ടാക്സ് അഥോറിറ്റിയുടെ ക്ലെയിമുകൾ തീർപ്പാക്കാനുമുള്ളതാണ്.
അടുത്തകാലത്ത് ഇറ്റലിയും ബ്രിട്ടനുമായി ഗൂഗിൾ സമാന ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ, ഫ്രാൻസിലെ നികുതിപ്രശ്നങ്ങളാണ് ഏറെ നാളുകൾ നീണ്ടുനിന്നത്. 2016ൽ 1.60 ലക്ഷം ഡോളർ ബ്രിട്ടനും 2017ൽ 30.6 കോടി യൂറോ ഇറ്റലിക്കും പിഴയിനത്തിൽ നല്കിയിരുന്നു.
ഗൂഗിളിന്റെ തീരുമാനത്തെ ഫ്രഞ്ച് നീതിന്യായ മന്ത്രി നിക്കോൾ ബെലബെറ്റും ബജറ്റ് മന്ത്രി ജെറാൾഡ് ദർമാനിനും സ്വാഗതം ചെയ്തു.
അമേരിക്കൻ ടെക് ഭീമന്മാർക്കെതിരേ ഫ്രാൻസും മറ്റു യൂറോപ്യൻ സഖ്യകക്ഷികളും ദീർഘകാലമായി നികുതി ചുമത്താനുള്ള ശ്രമത്തിലായിരുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ള നിരവധി അമേരിക്കൻ ടെക് വന്പന്മാർക്ക് അയർലൻഡിൽ യൂറോപ്യൻ ഹെഡ് ക്വാർട്ടേഴ്സ് ഉണ്ട്. കോർപറേറ്റ് ടാക്സ് 12.5 ശതമാനമാക്കി കുറച്ചാണ് അയർലൻഡ് വലിയ കന്പനികളെ ആകർഷിക്കുന്നത്.
എന്നാൽ, വലിയ കന്പനികൾ ഭീമമായ ലാഭത്തിനനുസരിച്ച് മതിയായ നികുതി അടയ്ക്കുന്നില്ലെന്നാണ് യൂറോപ്യൻ യൂണിയനിലെ മുൻനിരയിലുള്ള ഫ്രാൻസിന്റെ ആരോപണം. ഇതേത്തുടർന്ന് ടെക് വന്പന്മാരുടെ ഫ്രാൻസിലെ പ്രവർത്തനങ്ങൾക്കു മേൽ നികുതി ചുമത്തുന്നതിനുള്ള നിയമം ജൂലൈയിൽ ഫ്രഞ്ച് പാർലമെന്റ് പാസാക്കിയിരുന്നു. ഈ തീരുമാനത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.
ബ്രിട്ടീഷ് സർക്കാരും ഫ്രാൻസിന്റെ ചുവടുപിടിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ്. അതേസമയം, യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകുന്പോഴേക്കും അമേരിക്കയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.