എൽഐസിക്കും മ്യൂച്വൽ ഫണ്ടുകൾക്കും ക്ഷീണം
Tuesday, October 22, 2019 11:57 PM IST
ഇൻഫോസിസ് ടെക്നോളജീസിന്റെ പ്രശ്നങ്ങൾ ലൈഫ് ഇൻഷ്വറൻസ് കോർപറേഷനും (എൽഐസി) പ്രധാന മ്യൂച്വൽ ഫണ്ടുകൾക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കും ക്ഷീണം വരുത്തും. കന്പനിയുടെ ഓഹരികളിൽ ഇവയ്ക്കെല്ലാം വലിയ നിക്ഷേപമുണ്ട്.
വ്യക്തികൾക്ക് ഇൻഫി ഓഹരികളിൽ പത്തു ശതമാനത്തിൽ താഴെയേ ഉള്ളൂ. സ്ഥാപനങ്ങളും ഫണ്ടുകളുമാണ് വലിയ പങ്ക് ഓഹരികൾ കൈവശം വയ്ക്കുന്നത്. പഴയ പ്രൊമോട്ടർമാർക്ക് ഇപ്പോൾ 12.75 ശതമാനം ഓഹരികളുണ്ട്. എൽഐസി 25.81 കോടി ഇൻഫി ഓഹരികൾ കൈവശം വയ്ക്കുന്നു. കന്പനിയുടെ ഓഹരികളിൽ 6.06 ശതമാനമാണിത്. ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷ്വറൻസ് കന്പനിയുടെ പക്കൽ 1.32 ശതമാനം ഓഹരിയുണ്ട്.
ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളുടെ പക്കൽ 12.92 ശതമാനം ഓഹരിയാണുള്ളത്. 55 കോടിയോളം ഓഹരികൾ. എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ പ്രുഡൻഷൽ, യുടിഐ തുടങ്ങിയ ഫണ്ട് കന്പനികൾ ഓരോ ശതമാനത്തിലേറെ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
സിംഗപ്പൂർ, അബുദാബി ഗവൺമെന്റുകളുടെ വെൽത്ത് ഫണ്ടുകൾ, വാൻഗാർഡ്, ഗവൺമെന്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ തുടങ്ങിയ വിദേശനിക്ഷേപ സ്ഥാപനങ്ങൾ മൊത്തം 33.51 ശതമാനം ഓഹരികൾ കൈവശം വയ്ക്കുന്നു.ഇന്നലെ ഇൻഫോസിസ് ഓഹരികളുടെ വില 16 ശതമാനത്തിലേറെ ഇടിഞ്ഞു. നിക്ഷേപകരുടെ സന്പത്തിൽ 45,000 കോടി രൂപ (625 കോടി ഡോളർ) നഷ്ടമായി. ഇതിൽ 90 ശതമാനവും സ്ഥാപനങ്ങൾക്കും ഫണ്ടുകൾക്കുമുള്ള നഷ്ടമാണ്.