ന്യൂഡൽഹി: സാന്പത്തിക വളർച്ചത്തോത് കുറഞ്ഞപ്പോൾ രാജ്യത്തു ക്രയവിക്രയം കുറഞ്ഞു. ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവും കുറഞ്ഞു. ഇതുമൂലം സംസ്ഥാനങ്ങൾ ദുരിതത്തിലായി.
വളർച്ച ഉടനെയൊന്നും തിരിച്ചുകയറില്ലെന്നാണു റിസർവ് ബാങ്ക് പറയുന്നത്. അതിനാൽ നികുതി വരുമാനം വർധിപ്പിക്കാനായി നികുതി നിരക്ക് കൂട്ടാനുള്ള ശ്രമത്തിലാണു കേന്ദ്രം.
നിത്യോപയോഗ സാധനങ്ങളുൾപ്പെടുന്ന അഞ്ചു ശതമാനം നികുതിയുള്ള സ്ലാബിലെ നിരക്ക് ആറു ശതമാനമാക്കുക, കോംപൻസേഷൻ സെസ് വർധിപ്പിക്കുക എന്നിവയാണ് ആലോചനയിൽ.
ജിഎസ്ടിയിൽ പകുതി സംസ്ഥാനങ്ങൾക്കുള്ളതാണ്. സെസ് മുഴുവൻ കേന്ദ്രത്തിനും.
ജിഎസ്ടിയിലേക്കു മാറുന്പോൾ വരുമാനനഷ്ടം വരുമെന്നു പല സംസ്ഥാനങ്ങളും പരാതിപ്പെട്ടിരുന്നു. എന്നാൽ 2015-16-ലെ വരുമാനത്തിൽനിന്നു പ്രതിവർഷം 14 ശതമാനം വരുമാനവർധന കേന്ദ്രം ഉറപ്പുനല്കി. അത്രയും വർധന ഇല്ലെങ്കിൽ കുറവു വരുന്ന തുക കോംപൻസേഷൻ സെസിൽ നിന്നു നല്കുമെന്നു കേന്ദ്രം ഏറ്റു. 2022-23 വരെയാണ് ഈ വർധന.
ഈ വർഷം ജിഎസ്ടി പിരിവ് പ്രതീക്ഷിച്ചതിലും 15 ശതമാനം കുറവാണ്. സംസ്ഥാനവിഹിതത്തിലും ഇതേ കുറവുണ്ടായി.
വാഹനവില്പന 25 ശതമാനത്തോളം കുറഞ്ഞപ്പോൾ കോംപൻസേഷൻ സെസ് പിരിവിലും വലിയ കുറവുണ്ടായി. കേന്ദ്രസർക്കാരിനാണെങ്കിൽ മറ്റു നികുതി വരുമാനവും കുറഞ്ഞു. ഇതേത്തുടർന്നു സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താനുള്ള തുക കേന്ദ്രം വിതരണം ചെയ്തില്ല. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഈയാഴ്ചയും ധനമന്ത്രി നിർമല സീതാരാമനെ കണ്ട് പണം ഉടൻ നല്കണമെന്നാവശ്യപ്പെട്ടു. പണം നല്കാമെന്നല്ലാതെ എന്നു നല്കുമെന്നു മന്ത്രി പറഞ്ഞില്ല. നാലു മാസത്തെ പണമാണ് ഇപ്പോൾ സംസ്ഥാനങ്ങൾക്കു കിട്ടാനുള്ളത്.
ജിഎസ്ടി കൗൺസിൽ 18-നു ചേരുന്പോൾ നികുതി വർധനയിൽ തീരുമാനമുണ്ടാക്കണമെന്നു കേന്ദ്രം നിർബന്ധിക്കുന്നു. അതും നഷ്ടപരിഹാര വിതരണവുമായി ബന്ധിപ്പിക്കാനാണു കേന്ദ്രശ്രമം.
സ്ലാബുകൾ
ജിഎസ്ടിക്കു പ്രധാനമായി നാലു നികുതി സ്ലാബുകളാണുള്ളത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവ. അഞ്ചു ശതമാനം സ്ലാബിൽ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണുള്ളത്. 28 ശതമാനം സ്ലാബിൽ ആഡംബര വസ്തുക്കളും.
ഇതിനു പുറമെ സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയ്ക്കു വേറെ നിരക്കുകൾ ഉണ്ട്.
പുകയില ഉത്പന്നങ്ങൾ, വാഹനങ്ങൾ, കോളകൾ തുടങ്ങിയവയ്ക്ക് ഉയർന്ന നികുതിക്കു പുറമേ കോംപൻസേഷൻ സെസും ഉണ്ട്.
അഞ്ചു ശതമാനം സ്ലാബിൽ ഉള്ളവ
സാധനങ്ങൾ: മരുന്ന്, സ്റ്റെന്റ്, പാൽപ്പൊടി, സുഗന്ധവ്യഞ്ജനങ്ങൾ, കഷണങ്ങളാക്കിയ മത്സ്യം, ശീതീകരിച്ച പച്ചക്കറി, പഞ്ചസാര, ഭക്ഷ്യ എണ്ണകൾ, റെസ്ക്, മണ്ണെണ്ണ, പീസ ബ്രെഡ്, ആയുർവേദ മരുന്നുകൾ, സാന്പ്രാണിത്തിരി, രാസവളം, 1000 രൂപവരെയുള്ള ചെരിപ്പ്, കശുവണ്ടിപ്പരിപ്പ്, ലൈഫ്ബോട്ട്, 1000 രൂപവരെയുള്ള വസ്ത്രങ്ങൾ, ഗാർഹിക എൽപിജി.
സേവനങ്ങൾ: റെയിൽവേ, 7500 രൂപയിൽത്താഴെ മുറിവാടകയുള്ള ഹോട്ടലിലെ റെസ്റ്റോറന്റ്, ബാറുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.