ജിഎസ്ടി കൂട്ടുന്നതു നഷ്‌ടം നികത്താൻ
ജിഎസ്ടി കൂട്ടുന്നതു  നഷ്‌ടം നികത്താൻ
Saturday, December 7, 2019 11:55 PM IST
ന്യൂഡൽഹി: രണ്ടര വർഷം മുന്പ് നടപ്പാക്കിയ ജിഎസ്ടിയിൽ നിരന്തരം നടത്തിയ നിരക്കു മാറ്റങ്ങൾ ഗവൺമെന്‍റിനു വലിയ വരുമാന നഷ്‌ടം ഉണ്ടാക്കിയെന്ന് വിമർശനം. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ വരുമാനനഷ്‌ടം ഉണ്ടായെന്നാണു സർക്കാർ വിലയിരുത്തൽ.

2017 ജൂലൈയിൽ ജിഎസ്ടി (ചരക്കുസേവന നികുതി) നടപ്പാക്കിയപ്പോൾ പ്രായോഗികമായി 14.4 ശതമാനമായിരുന്നു നികുതി നിരക്ക്. വിവിധ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ നിരക്കു കുറച്ചു കഴിഞ്ഞപ്പോൾ ശരാശരി നികുതി 11.6 ശതമാനമായി എന്ന് ജിഎസ്ടി കൗൺസിൽ സെക്രട്ടേറിയറ്റ് കണക്കാക്കുന്നു. ഇതു വഴി നികുതി പിരിവിലുണ്ടായ നഷ്‌ടം രണ്ടു ലക്ഷം കോടി രൂപയാണ്.

നികുതി പിരിവ് കുറഞ്ഞപ്പോൾ കേന്ദ്രത്തിന്‍റെ മറ്റൊരു ബാധ്യത വർധിച്ചു. സംസ്ഥാനങ്ങൾക്കുള്ള നഷ്‌ടപരിഹാരം. 2015-16ലേതിൽ നിന്നു പ്രതിവർഷം 14 ശതമാനം വർധന നികുതി വരുമാനത്തിൽ ഉറപ്പു നൽകിയാണു സംസ്ഥാനങ്ങളെ ജിഎസ്ടിയിലേക്കു മാറ്റിയത്. നികുതിപിരിവ് കുറഞ്ഞപ്പോൾ സംസ്ഥാനങ്ങൾക്കു നഷ്‌ടപരിഹാരമായി നൽകേണ്ട തുക കൂടി. ഈ വർഷം മാത്രം 13,750 കോടി രൂപ വേണം സംസ്ഥാനങ്ങൾക്കു നഷ്‌ടപരിഹാരം നൽകാൻ. വർഷം 1,65,000 കോടി. കോംപൻസേഷൻ സെസ് പിരിവ് വഴി ഇത്രയും തുക കിട്ടുന്നില്ല. ആദ്യത്തെ വർഷം മാത്രം 4500 കോടി രൂപ വന്ന നഷ്‌ട പരിഹാരച്ചെലവാണ് ഇപ്പോൾ മൂന്നിരട്ടിയായത്. ഇപ്പോഴത്തെ നിലയിൽ പോയാൽ അടുത്ത വർഷം മാസം 20,000 കോടി രൂപ (വർഷം 2.4 ലക്ഷം കോടി രൂപ) വേണ്ടിവരും നഷ്‌ടപരിഹാരത്തിന്.

ഈ പശ്ചാത്തലത്തിലാണു ജിഎസ്ടി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം. നികുതിയുടെ ശരാശരി നിരക്ക് 12.75 ശതമാനം ആക്കുന്ന വിധമുള്ള വർധനയാണു സെക്രട്ടേറിയറ്റ് ശിപാർശ ചെയ്യുന്നത്.


ആശുപത്രിച്ചെലവും നികുതിയിലേക്ക്; കള്ളിനും ജിഎസ്ടി

ജിഎസ്ടി വരുമാനം കൂട്ടാനുള്ള നിർദേശങ്ങളിൽ ഒന്ന് ചെലവേറിയ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കു ജിഎസ്ടി ചുമത്തുക എന്നതാണ്. ഇപ്പോൾ ആശുപത്രിയിലെ ചികിത്സയ്ക്കു നികുതിയില്ല. ഇത് അഞ്ചു ശതമാനം നികുതിയുള്ള സ്ലാബിൽപെടുത്താനാണു നിർദേശം. ആശുപത്രിച്ചെലവിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തുക എന്നു വ്യക്തമായിട്ടില്ല.


മുറിവാടക പ്രതിദിനം 1000 രൂപയിൽ താഴെയുള്ള ഹോട്ടലിലെ താമസം, കള്ള്, റോ സിൽക്ക്, ബ്രാൻഡ് ചെയ്യാത്ത പനീർ എന്നിവയും നികുതി വിധേയമാക്കാൻ നിർദേശമുണ്ട്. കന്പനികൾ വീടുകൾ ലീസിനെടുക്കുന്നതും നികുതി വലയിലാക്കും.

നികുതി വർധിക്കാവുന്നവ


അഞ്ചു ശതമാനം സ്ലാബിൽ പെട്ടവ

ബ്രാൻഡ് ചെയ്ത ധാന്യങ്ങൾ, ധാന്യപ്പൊടി, ഔഷധങ്ങൾ, സ്റ്റെന്‍റ്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, എണ്ണക്കുരുക്കൾ, ആയുർവേദ മരുന്നുകൾ, രാസവളം, മണ്ണെണ്ണ, ഗാർഹിക എൽപിജി, പഞ്ചസാര, ഇൻസുലിൻ, ജൈവവളം, സ്വാഭാവിക റബർ, തുകൽ, ന്യൂസ്പ്രിന്‍റ്, സിൽക്ക്, വൂൾ, 1000 രൂപ വരെയുള്ള ചെരുപ്പുകൾ, 1000 രൂപ വരെയുള്ള വസ്ത്രങ്ങൾ, ഇക്കോണമി ക്ലാസ് വിമാനയാത്ര, ഫസ്റ്റ്/സെക്കൻഡ് ക്ലാസ് എസി ട്രെയിൻ യാത്ര, ക്രൂയിസ് യാത്ര, ഔട്ട്ഡോർ കേറ്ററിംഗ്, റസ്റ്ററന്‍റ് സേവനം, സോളോർ വാട്ടർ ഹീറ്റർ, സോളോർ ഉത്പന്നങ്ങൾ, കാറ്റാടി മില്ലുകൾ, ബയോഗ്യാസ് പ്ലാന്‍റ്.

12 ശതമാനം സ്ലാബിൽ പെട്ടവ

നെയ്യ്, വെണ്ണ, ഡ്രൈ ഫ്രൂട്ടുകൾ, സോസേജ്, പാസ്ത, അച്ചാർ, ജാം, ഫ്രൂട്ട് ജ്യൂസ്, ഫ്രൂട്ട് പൾപ്പ്, മാർബിൾ, ഗ്രാനൈറ്റ്, മഷി, റബർ ബാൻഡ്, സർജിക്കൽ ഗ്ലൗസ്, സ്പോർട്സ് ഗ്ലൗസ്, പാർട്ടിക്കിൾ ബോർഡ്, പായ്ക്കിംഗ് കേസ്, വുഡ് പൾപ്പ്, പേപ്പർ, പേപ്പർ ബോർഡ്, അച്ചടിച്ച കാർഡ്, കാർപെറ്റ്, പാത്രങ്ങൾ, മോട്ടോറുകൾ, പന്പുകൾ, കൊയ്ത്ത്-മെതിയന്ത്രങ്ങൾ, കറവയന്ത്രം, മൊബൈൽ ഫോൺ, എൽഇഡി ലാബ്, റെയിൽവേ എൻജിൻ, ട്രാക്‌ടർ, സൈക്കിൾ, ഗ്ലൂക്കോമീറ്റർ, കോൺടാക്റ്റ് ലെൻസ് കണ്ണട (ഫ്രെയിമും ലെൻസും) ചൂരൽ ഫർണിച്ചർ, കയർ ഉത്പന്നങ്ങൾ, സംസ്ഥാന ലോട്ടറികൾ, 5000-7500 രൂപ വാടകയുള്ള ഹോട്ടൽ മുറികൾ, ബിസിനസ് ക്ലാസ് വിമാനയാത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.