കൊണ്ടോട്ടി: മലബാറിന്റെ വികസനക്കുതിപ്പിന് ആകാശവീഥിയൊരുക്കിയ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിൽ എയർഇന്ത്യയുടെ ജംബോ വിമാനം വീണ്ടും പറന്നിറങ്ങി. അഞ്ചു വർഷത്തിനു ശേഷമാണു വലിയ വിമാനം കരിപ്പൂരിലെത്തുന്നത്.
ഇന്നലെ രാവിലെ 7.10നാണ് ജിദ്ദയിൽനിന്നു 388 യാത്രക്കാരുമായി എയർ ഇന്ത്യയുടെ ജംബോ ബി 747- 400 വിമാനം സർവീസ് എത്തിയത്. രാത്രി 11.15ന് ജിദ്ദയിൽനിന്നു പുറപ്പെടാനാണ് വിമാനം ചാർട്ടർ ചെയ്തിരുന്നതെങ്കിലും 45 മിനിട്ട് വൈകി 12നാണ് വിമാനം പറന്നുയർന്നത്. ചെറിയ വിമാനങ്ങളുടെ ലാൻഡിംഗ് മാത്രം നടത്തിവരുന്ന കരിപ്പൂരിൽ ജംബോ വിമാനത്തിനു പറന്നിങ്ങാൻ മതിയായ സൗകര്യങ്ങൾ എയർപോർട്ട് അഥോറിറ്റി ഒരുക്കിയിരുന്നു. ആയതിനാൽ സുരക്ഷിതമായ വിമാന ലാൻഡിംഗ് നടത്താൻ വൈമാനികൻ ക്യാപ്റ്റൻ നിഥിൻ യാദവ്, സഹപൈലറ്റ് നന്ദകിഷോർ സുബ്രഹ്മണ്യൻ എന്നിവർക്കു കഴിഞ്ഞു. കരിപ്പൂർ എയർ ട്രാഫിക് കണ്ട്രോൾ മേധാവി കെ.മുഹമ്മദ് ഷാഹിൻ, അഖില രമേഷ്, പി.വി.രാമചന്ദ്രൻ, പി. അരുണ്‍ എന്നിവരടങ്ങിയ സംഘം സുരക്ഷിത ലാൻഡിംഗിന് വഴിയൊരുക്കി. റണ്‍വേയിൽ ഏപ്രണിലേക്ക് കയറി വിമാനത്തിനു വാട്ടർ സല്യൂട്ട് നൽകിയാണ് എയർപോർട്ട് അഥോറിറ്റി സ്വീകരിച്ചത്.
കരിപ്പൂരിലെത്തിയ യാത്രക്കാരെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ്, എം.കെ.രാഘവൻ, വിമാനത്താവള ഉപദേശകസമിതി അംഗങ്ങളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.കെ.സി നസീർ, എയർ ഇന്ത്യ റീജണൽ മാനേജർ ഭുവന റാവു, സ്റ്റേഷൻ മാനേജർ റസാഖ് അലി ഖാൻ, മലബാർ ഡെവലപ്മെന്റ് ഫോറം അംഗങ്ങളായ കെ.എം.ബഷീർ, ഷറഫുദീൻ എന്നിവർ ചേർന്നു സ്വീകരിച്ചു.
കേക്ക് മുറിച്ചും പൂച്ചെണ്ടുകൾ നൽകിയുമാണു യാത്രക്കാരെ സ്വീകരിച്ചത്. വൈകുന്നരം 5.30നാണ് വിമാനം കരിപ്പൂരിൽ നിന്നു ജിദ്ദയിലേക്കു പുറപ്പെട്ടത്.
275 യാത്രക്കാരാണ് വിമാനത്തിൽ ജിദ്ദയിലേക്കു പോയത്. തിങ്കൾ, ശനി ദിവസങ്ങളിൽ വൈകിട്ട് 5.30ന് കരിപ്പൂരിൽനിന്നു പുറപ്പെടുന്ന വിമാനം സൗദി സമയം രാത്രി 9.15ന് ജിദ്ദയിലെത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11.15നു പുറപ്പെടുന്ന വിമാനം രാവിലെ 7.05 കരിപ്പൂരിലെത്തും.
ആഴ്ചയിൽ രണ്ടു സർവീസുകളാണുള്ള വിമാനം വൈകാതെ സർവീസ് വർധിപ്പിക്കും. 2015 മുതലാണ് റണ്‍വേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ ജംബോ വിമാനങ്ങൾക്കു ഡിജിസിഎ നിയന്ത്രണമേർപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.