തൊടുപുഴ: കൃഷി വകുപ്പ്, ഹോർട്ടികൾച്ചർ മിഷൻ, ഹോർട്ടികോർപ്, യുഎൻഡിപി, ഹരിതകേരളം എന്നിവ സംയുക്തമായി മൂന്നാർ മേഖലയിൽ നടപ്പാക്കിയ സ്ട്രോബറി കൃഷിയുടെ വിളവെടുപ്പ് നാളെ 10ന് മൂന്നാറിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുമെന്നു ഹോർട്ടികോർപ് ചെയർമാൻ വിനയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്ട്രോബറി പാർക്ക്, വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും മികച്ച സ്ട്രോബറി കർഷകരെ ആദരിക്കലും സെമിനാറും ഇതോടനുബന്ധിച്ച് നടക്കും. മൂന്നാർ ഹോർട്ടികോർപ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ എസ്.രാജേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി പരന്പരാഗത പച്ചക്കറി വിത്തിനങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സ്ട്രോബറി സംസ്കരണ യൂണിറ്റ് അങ്കണത്തിലാണ് സ്ട്രോബറി പാർക്ക്. മൂന്നാർ,വട്ടവട, കാന്തല്ലൂർ മേഖലകളിൽ ഉത്പാദിപ്പിക്കുന്ന സ്ട്രോബറി പഴം, സ്ട്രോബറി പ്രിസർവ്, ജാം, സ്ക്വാഷ്, ഹണി പ്രിസർവ് തുടങ്ങിയവ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സ്ട്രോബറി സംസ്കരണ യൂണിറ്റ് പ്രവർത്തനക്ഷമമായിട്ടുണ്ട്. പാർക്കിൽ ഏകദേശം പതിനായിരത്തിൽപരം സ്ട്രോബറി ചെടികൾ കൃഷിചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികൾക്കു നേരിട്ടു പഴം ശേഖരിക്കാനുള്ള പിക്ക് ആന്ഡ് ബൈ സൗകര്യവുമുണ്ട്.
പാർക്കിൽ വിളയിക്കുന്ന പഴങ്ങൾ തേനിൽ സംസ്കരിച്ചു സ്ട്രോബറി ഹണിയായും സ്ട്രോബറി ഹണി പ്രിസർവായും കന്പോളത്തിൽ എത്തിക്കും. പഞ്ചസാരയോ മറ്റ് രാസപദാർഥങ്ങളോ ചേരാത്ത സ്ട്രോബറി പഴം വേവിക്കാതെയും പോഷകമൂല്യം നഷ്ടപ്പെടാതെയുമാണ് തേനിൽ സംസ്കരിച്ചെടുക്കുന്നത്. മൂന്നാർ മേഖലയിലെ 100 ഹെക്ടറിൽ സ്ട്രോബറി വിളയിക്കുകയാണു ലക്ഷ്യം.
200 കർഷകർ 70 ഹെക്ടറിലായി ഇതിനോടകം സ്ട്രോബറി വിളയിച്ചിട്ടുണ്ട്. കിലോഗ്രാമിന് 400 രൂപയ്ക്കാണ് ഹോർട്ടികോർപ് സ്ട്രോബറി സംഭരിക്കുന്നതെന്നും വിനയൻ പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം .വി. ജയശ്രീ, ഹോർടികോർപ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ്, റീജണൽ മാനേജർ ആർ. ഷാജി, ഡെപ്യൂട്ടി ഡയറക്ടർമാരായ പ്രിൻസ് മാത്യു, ജോർജ് സെബാസ്റ്റ്യൻ, കെ. സുലൈഖ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.