കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില പവന് 32,000 രൂപ തൊട്ടു. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ചാണു സ്വര്‍ണവില പുതിയ ഉയരം താണ്ടിയത്. ഇന്നലെ രാവിലെ ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,975 രൂപയ്ക്കും പവന് 320 രൂപ വര്‍ധിച്ച് 31,800 രൂപയ്ക്കുമായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിക്കുകയായിരുന്നു.
ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഗ്രാം വില 4,000 രൂപയും പവന് 32,000 രൂപയുമെന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടു. ചൈനയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടനയെ സാരമായി ബാധിച്ചതാണു വിലക്കയറ്റത്തിനു കാരണം. കൊറോണ വൈറസ് വലിയ ആശങ്കയാണ് ആഗോള സാമ്പത്തിക മേഖലയില്‍ രൂപപ്പെട്ടിട്ടുള്ളത്.
ഷെയര്‍ മാര്‍ക്കറ്റുകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസുകള്‍ തുടങ്ങിയ നിക്ഷേപമേഖലകള്‍ കൂടുതല്‍ ദുര്‍ബലമാകുന്ന സാഹചര്യത്തിലാണ് സ്വര്‍ണം സുരക്ഷിത നിക്ഷേപമായി നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ഔൺസിന് 1,700 ഡോളറിനടുത്തെത്തിയെങ്കിലും പിന്നീട് കുറഞ്ഞ് 1,683 ഡോളറായി. ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്കാകട്ടെ 71.98 രൂപയുമായി. സ്വര്‍ണവില 1,700 ഡോളര്‍ കടന്നാല്‍ ചെറിയ തിരുത്തലിന് സാധ്യതയുണ്ടെന്നും മറിച്ച് 1,800 ഡോളറിലേക്കുള്ള പ്രയാണമായിരിക്കുമെന്ന പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. കേരളത്തില്‍ കൂടുതല്‍പേരും ആഭരണമായാണു സ്വര്‍ണം വാങ്ങുന്നത്. ആഘോഷവേളകളില്‍ അണിയുന്നതിനും അത്യാവശ്യത്തിന് പണമാക്കാനുമാണു ജനങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. അതിനിടെ, ബാറുകളും നാണയങ്ങളും വാങ്ങുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണെന്നു വ്യാപാരികള്‍ പറയുന്നു. 2001-ൽ മൂവായിരം രൂപ മാത്രമുണ്ടായിരുന്ന പവനാണു 19 വർഷത്തിനുശേഷം 32000 രൂപ ആയത്.
സ്വര്‍ണമേഖലയില്‍ സമ്മിശ്ര പ്രതികരണം
ദിനംപ്രതി റിക്കാര്‍ഡ് തിരുത്തി മുന്നേറുന്നതിനിടെ കേരളത്തിലെ സ്വര്‍ണ മേഖലയില്‍ സമ്മിശ്ര പ്രതികരണം. വിവാഹ സീസണ് ആരംഭിക്കാന്‍ രണ്ടു മാസമുള്ളതിനാല്‍ കാര്യമായ വില്‍പ്പനയില്ലെന്നും വിലവര്‍ധനയ്ക്കു തന്നെയാണ് സാധ്യതയെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും ഭീമ ജ്വല്ലേഴ്സ് ചെയര്‍മാനുമായ ഡോ. ബി. ഗോവിന്ദന് പറഞ്ഞു.
2011-12ലേതിനേക്കാള്‍ വില വര്‍ധനയാണ് 2020 ല്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നതെന്നും വില പ്രവചനാതീതമായി മുന്നോട്ടു കുതിക്കുകയാണെന്നും കേരള ജ്വല്ലേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറിയും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു.
കേരള വിപണിയില്‍ സ്വര്‍ണവ്യാപാരം കുറവാണെന്നും വിലവര്‍ധന അനുഗ്രഹമാണെന്ന നിലയില്‍ പഴയ സ്വര്‍ണം വിറ്റഴിക്കുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നതായും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കൊടുവള്ളി പറഞ്ഞു. വിലക്കയറ്റസാധ്യത തന്നെയാണു നിലനില്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വർണവില നാഴികക്കല്ലുകൾ
1979 ഡിസംബർ 24 1,000
1987 ഏപ്രിൽ 16 2,008
1991 ജൂലൈ 4 3,200
1996 ജനുവരി 22 4,016
2005 ഒക്ടോബർ 10 5,040
2006 മാർച്ച് 1 6,000
2006 ഏപ്രിൽ 20 7,216
2008 ജനുവരി 3 8,040
2008 ഫെബ്രുവരി 22 9,040
2008 ഒക്ടോബർ 9 10,200
2009 ഫെബ്രുവരി 17 11,000
2009 നവംബർ 3 12,120
2009 നവംബർ 21 13,040
2010 ജൂൺ 7 14,000
2010 നവംബർ 8 15,000
2011 ഏപ്രിൽ 6 16,080
2011 ജൂലൈ 15 17,120
2011 ഓഗസ്റ്റ് 6 18,160
2011 ഓഗസ്റ്റ് 9 19,520
2011 ഓഗസ്റ്റ് 19 20,520
2011 ഓഗസ്റ്റ് 22 21,200
2012 ജൂൺ 2 22,120
2012 ഓഗസ്റ്റ് 25 23,080
2012 സെപ്റ്റംബർ 14 24,160
2019 ഫെബ്രുവരി 20 25,160
2019 ജൂലൈ 19 26,120
2019 ഓഗസ്റ്റ് 7 27,200
2019 ഓഗസ്റ്റ് 15 28,000
2019 സെപ്റ്റംബർ 4 29,120
2020 ജനുവരി 6 30,200
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.