സാമ്പത്തിക പാക്കേജുകൾക്കു നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റാനായില്ല, ഓഹരിസൂചികകൾ വീണ്ടും ഇടിഞ്ഞു. വ്യാവസായിക മേഖലയിലെ മാന്ദ്യം രൂക്ഷമാകുമെന്ന സൂചനയാണ് ഇടപാടുകാരെ വൻ ബാധ്യതകളിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ബോംബെ സെൻസെക്സ് 545 പോയിന്റും നിഫ്റ്റി 115 പോയിന്റും നഷ്ടത്തിലാണ്. രണ്ടാം വാരവും സൂചികകൾ ഇടിഞ്ഞത് ആശങ്ക വർധിപ്പിക്കുന്നു.
കഴിഞ്ഞവാരം സൂചിപ്പിച്ച ടാർജറ്റായ 9134 പോയിന്റിന് കേവലം മൂന്ന് പോയിന്റ് ഉയരത്തിൽ 9137ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 9251ൽനിന്നു കുതിച്ച നിഫ്റ്റി പുതിയ സാമ്പത്തിക പാക്കേജിന്റെ തിളക്കത്തിൽ 9584വരെ ഉയർന്നെങ്കിലും ഈ റേഞ്ചിൽ വില്പനസമ്മർദം ഉടലെടുത്തു.
നിഫ്റ്റി വാരാവസാനം കരടിവലയത്തിൽ അകപ്പെട്ടതോടെ വിപണിയുടെ ചുക്കാൻ വിൽപ്പനക്കാരുടെ കരങ്ങളിലായി. ഇന്ന് ഓപ്പണിംഗ് വേളയിൽ 9064ലെ താങ്ങ് നിലനിർത്തിയാൽ 9196‐9255 ലേക്കു വീണ്ടും ഒരു എത്തിനോട്ടത്തിന് സൂചിക ശ്രമിക്കാം. ഇന്ന് ഉയരാനുള്ള കരുത്തുലഭ്യമായില്ലെങ്കിൽ സെൽ പ്രഷറിൽ 8925ലെ ആദ്യ പ്രതിവാര സപ്പോർട്ടിൽ നിഫ്റ്റി ഭാഗ്യപരീക്ഷണങ്ങൾ നടത്താം. അവിടെ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സൂചിക 8859-ലേക്കും നീങ്ങാം. വീക്ക്ലി ചാർട്ട് പരിശോധിച്ചാൽ തിരുത്തൽ 8400 വരെ തുടരാം.
മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ നിഫ്റ്റിയുടെ പ്രതിദിന ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാ ബോളിക് എസ്എആർ എന്നിവ സെല്ലിംഗ് മൂഡിലായതു വിൽപ്പനകാർക്ക് ആത്മവിശ്വാസം പകരും. അതേ സമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് , സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫുൾ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ സോൾഡാണ്. നിഫ്റ്റി ഫ്യൂച്ചറിൽ ഇടപാടുകളുടെ വ്യാപ്തി 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
ബോംബെ സെൻസെക്സ് 31,642 ൽ ഒരുവേള 32,000 വും കടന്ന് 32,845 പോയിന്റ് വരെ ഉയർന്നു. വാരത്തിന്റെ രണ്ടാം പകുതിയിൽ 30,500ലേക്ക് ഇടിഞ്ഞ സെൻസെക്സ് 31,097ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വാരം 30,116ൽ ആദ്യസപ്പോർട്ട് ലഭിച്ചാൽ 32,461 ലേക്കു മുന്നേറാൻ ശ്രമിക്കും. എന്നാൽ ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ 29,136 പോയിന്റ് ലക്ഷ്യമാക്കി വിപണിനീങ്ങും.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് പത്തു ദിവസമായി 37-39 റേഞ്ചിലാണ്. വാരത്തിന്റെ രണ്ടാംപകുതിയിൽ ഈ ലക്ഷ്യത്തിൽനിന്നുപുറത്തുകടന്നാൽ 43.90നെ ലക്ഷ്യമാക്കി നീങ്ങാം. ഓപ്പറേറ്റർമാർ രംഗത്തുനിന്ന് അകന്നതും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയതും വോളാറ്റിലിറ്റി സൂചികയുടെ ചാഞ്ചാട്ടം കുറച്ചു.
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 75.51ൽനിന്ന് 75.93 ലേക്കു ദുർബലമായെങ്കിലും വാരാന്ത്യം 75.81ലാണ്. ഈവാരം 76.08ൽ ആദ്യ പ്രതിരോധമുണ്ട്, ഇതു മറികടന്നാൽ 76.46നെ ലക്ഷ്യമാക്കാം. രൂപ കരുത്തു നേടാൻ ശ്രമിച്ചാൽ 75.46ലേക്കു നീങ്ങാം.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 29.79 ഡോളറിലാണ്. 30 ഡോളറിലെ നിർണായക പ്രതിരോധം ഈവാരം മറികടക്കാം. ഇതിനിടെ ഉത്പാദനം വീണ്ടും കുറയ്ക്കാൻ ചില രാജ്യങ്ങൾ ഒപെക്കിൽ നീക്കം തുടങ്ങി. എണ്ണ കെട്ടിക്കിടക്കുന്ന സ്ഥിതി തുടർന്നാൽ വീണ്ടും പൂജ്യത്തിലേക്കു എണ്ണ അവധി വില പരീക്ഷണം നടത്തുമെന്ന ആശങ്ക ഉടലെടുത്തു. ഇന്ത്യയിലെ ഒരു പ്രമുഖ എക്സ്ചേഞ്ച് ഉത്പന്നവില പൂജ്യത്തിലേക്ക് ഇടിഞ്ഞാൽ സ്വീകരിക്കേണ്ട നിലപാടുകൾക്കായി സോഫ്റ്റ്വേറിൽ മാറ്റം വരുത്തി.
ആഗോളതലത്തിൽ സ്വർണം ശ്രദ്ധേയമാവുന്നു. ഫണ്ടുകൾ മഞ്ഞലോഹത്തിൽ പിടിമുറുക്കിയതോടെ 1702 ഡോളറിൽനിന്ന് 1751വരെ കയറിയശേഷം 1742 ലാണ്. ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ സ്വർണം ബുള്ളിഷാണെങ്കിലും 1922 ഡോളറിലെ റിക്കാർഡ് മറികടക്കാൻ ഏറെ ക്ലേശിക്കേണ്ടിവരും.
ലോക്ക് ഡൗൺ മൂലം ഇന്ത്യയിലും ചൈനയിലും വിൽപ്പന കുറഞ്ഞത് തിരിച്ചടിയാവും. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിമൂലം ചില കേന്ദ്ര ബാങ്കുകൾ കരുതൽശേഖരം കുറയ്ക്കുമെന്ന സൂചന ലോംഗ് പൊസിഷനുകൾ കുറയ്ക്കാൻ ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം.
ഇന്ത്യയുടെ കരുതൽശേഖരത്തിൽ 653 ടൺ സ്വർണമുണ്ട്. ഫണ്ടുകൾ ധനമന്ത്രാലയത്തിന്റെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇന്ത്യൻ വ്യവസായികൾ ഷോട്ട് പൊസിഷനുകൾ ഉയർത്തിയാൽ ശക്തമായ സാങ്കേതിക തിരുത്തലുണ്ടാവും.
പുൾബാക്ക് റാലി ഉടലെടുത്താൽ ഓഗസ്റ്റ്‐മാർച്ച് കാലയളവിൽ സ്വർണം 1400 ഡോളറിലേക്ക് ഉറ്റുനോക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഓഹരി അവലോകനം/സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.