ന്യൂഡൽഹി: 27 ഇനം കീടനാശിനികൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിനുള്ള കരട് ഉത്തരവ് കൃഷി-കർഷക ക്ഷേമമന്ത്രാലയം പുറത്തിറക്കി. 45 ദിവസത്തിനകം നിർമാതാക്കൾക്ക് ആക്ഷേപം സമർപ്പിക്കാം.
മുന്നറിയിപ്പില്ലാതെയുള്ള ഈ നിരോധന നീക്കം കന്പനികളെയും കർഷകരെയും ഞെട്ടിച്ചു. നേരത്തെ 18 ഇനം കീട-കളനാശിനികൾ രാജ്യത്തു നിരോധിച്ചിരുന്നു.
ഈ 27 ഇനങ്ങളുടെ ഇറക്കുമതി, ഉത്പാദനം, വില്പന, വിതരണം, ചരക്കുനീക്കം എന്നിവയെല്ലാം വിലക്കുന്നതാണു കരടു നിയമം. കയറ്റുമതിക്കു വേണ്ടി ഇവ നിർമിച്ചു നൽകാമോ എന്നു നിയമത്തിൽ പറഞ്ഞിട്ടില്ല. നേരത്തേ നിരോധിക്കപ്പെട്ടതിൽ ചിലത് കയറ്റുമതിക്കായി ഉണ്ടാക്കാൻ അനുവദിച്ചിരുന്നു.
താഴെപ്പറയുന്ന ഇനം കീടനാശിനികൾ നിരോധിക്കാനുള്ളവയുടെ പട്ടികയിൽ വരുന്നു. അസെഫേറ്റ്, അട്രാസൈൻ, ബെൻഫുറാകാർബ്, ബ്യൂട്ടാക്ലോർ, കപ്റ്റാൻ, കാർബോ ഫുറാൻ, ക്ലോർ പൈറിഫോസ്, ഡെൽറ്റാമെത്രിൻ, ഡൈകോഫോൾ, ഡൈമെതോയേറ്റ്, ഡൈനോകാപ്, ഡൈയുറോൺ, മലാത്തിയോൺ, മാൻകോസെബ്, മെഥോമൈൽ, ഓക്സിഫ്ലോർഫെൻ, പെൻഡിമെഥാലിൻ, ക്വിനാൽഫോസ്, സൾഫോസൾഫുറോൺ.
സർക്കാർ നീക്കത്തെ ശക്തമായി ചെറുക്കുമെന്നു കീടനാശിനി നിർമാതാക്കൾ പറയുന്നു. ഇന്ത്യയിൽ 19,000 കോടി രൂപയുടെ കീടനാശിനികൾ വിൽക്കുന്പോൾ 21,000 കോടി രൂപയുടെ വക കയറ്റുമതി ചെയ്യുന്നുണ്ട്.
പാശ്ചാത്യ കന്പനികളുടെ സമ്മർദമാണു സർക്കാരിന്റെ നീക്കത്തിനു പിന്നിലുള്ളതെന്നാണ് ഇന്ത്യൻ കന്പനികളുടെ കണക്കുകൂട്ടൽ. നിരോധിക്കാൻ ഉദ്ദേശിക്കുന്നവയൊക്കെ പേറ്റന്റ് കാലാവധി കഴിഞ്ഞ് ജനേറിക് വിഭാഗത്തിൽ ആയവയാണ്. അതായത് പാശ്ചാത്യ കന്പനികൾക്ക് റോയൽറ്റിയും മറ്റും നൽകാതെ ഇന്ത്യൻ കന്പനികൾ ഇവ നിർമിച്ചു വിൽക്കുകയും മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തുകയും ചെയ്യുന്നു. കീടങ്ങൾ, പൂപ്പലുകൾ, വിരകൾ തുടങ്ങിയവയെ ഫലപ്രദമായി തടയാൻ ഇവയ്ക്കു കഴിയുന്നുമുണ്ട്. ഇവ ഫലപ്രദമായതിനാൽ ഇവയ്ക്കു പകരം ഉപയോഗിക്കാവുന്ന വില കൂടിയ പുതിയതലമുറ കീടനാശിനികൾ വില്ക്കാൻ പറ്റുന്നില്ല. ഇവ നിരോധിച്ചാൽ തങ്ങളുടെ പേറ്റന്റ് നിലനിൽക്കുന്ന വില കൂടിയ പുതിയ തലമുറ കീടനാശിനികൾ വിൽക്കാമെന്നാണു വിദേശ കന്പനികൾ കണക്കു കൂട്ടുന്നത്. നിരോധനം ആ നിലയ്ക്കു കൃഷിച്ചെലവ് വർധിപ്പിക്കുമെന്നും ഇന്ത്യൻ കന്പനികൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ അഗ്രോ കെമിക്കൽ വ്യവസായത്തിന്റെ അഞ്ചിലൊന്നു വരുമാനം നൽകുന്ന ഇനങ്ങളാണു നിരോധിക്കാൻ ഒരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.